തലശ്ശേരി: ആര്‍എസ്എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. മനോജ് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയരാജനെ സിബിഐ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ഇത് രണ്ടാം വട്ടമാണ് തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തളളുന്നത്. ആദ്യവട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്ന് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ജയരാജന്‍ നിലവില്‍ കേസില്‍ പ്രതിയല്ലെന്നും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും സ്വീകരിച്ചത്.
മനോജിനെ വധിക്കാനുളള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവാണ് സിബിഐയ്‌ക്ക് ലഭിച്ചിട്ടുള്ളത്. കേസില്‍ പ്രതികളായ മറ്റ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിച്ച് അഞ്ച് മണിക്കൂറോളം ജയരാജനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഈ മാസം ആദ്യം ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം ഒരാഴ്ച അവധി വാങ്ങുകയായിരുന്നു. വീണ്ടും 12 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസിലാണ് അന്വേഷണം നടക്കുന്നതെന്നും അതുകൊണ്ടാണ് ജയരാജനെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടി വരുന്നതെന്നും സിബിഐ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.