ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം നമ്പർ ടീമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിക ജയം നേടിയിട്ടും, ടീമിനെതിരെ വിമർശനം അഴിച്ചുവിട്ട സീനിയർ താരങ്ങളുടെ നിലപാട് വേദനിപ്പിച്ചെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‍ ലി. ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലി മുൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കിയത് കൊണ്ട് മാത്രമാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യയ്‍ക്ക് തോൽപ്പിക്കാനായതെന്ന മുതിർന്ന താരങ്ങളുടെ വിമർശനമാണ് വിരാട് കോഹ്‍ലിയെ ചൊടിപ്പിച്ചത്. മുൻ ഇന്ത്യൻ താരങ്ങൾക്ക് പുറമെ, ഓസ്‍ട്രേലിയൻ താരങ്ങളും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.
ക്രിക്കറ്റിനെ ആഴത്തിൽ അറിയാവുന്നവർ ഈ രീതിയിൽ വിമർശനം അഴിച്ചുവിടുന്നതിൽ അതിയായ വിഷമമുണ്ടെന്ന് കോഹ്‍ലി പറഞ്ഞു. ചില മുൻ താരങ്ങൾ കുറ്റം മാത്രം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ക്രിക്കറ്റർ മെച്ചപ്പെടണമെന്ന് ഉണ്ടെങ്കിൽ, വിമർശകർക്ക് അവരെ വ്യക്തിപരമായി കണ്ട് തിരുത്താവുന്നതേയുളളു. പരസ്യമായ വിമർശനം യുവതാരങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ തുറന്നുപറഞ്ഞു.
മുൻ താരങ്ങളിൽ എല്ലാവരും ഇത്തരക്കാരാണെന്ന് താൻ പറയുന്നില്ല. തങ്ങളുടെ കരിയറുകളിൽ സമാന സാഹചര്യങ്ങൾ അനുഭവിച്ച താരങ്ങൾക്ക് കാര്യം മനസിലാകും. അവരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കോഹ്‍ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടെസ്റ്റ് പരമ്പരയിൽ എറ്റവും അധികം റൺസ് അടിച്ചുകൂട്ടിയ 5 ബാറ്റ്സ്മാൻമാരിൽ നാലും ഇന്ത്യക്കാരാണെന്ന് ഓർമിപ്പിച്ച കോഹ്‍ലി, പരമ്പര വിജയത്തിൽ അഭിമാനിക്കുന്നതായും വ്യക്തമാക്കി.