കൊല്‍ക്കത്ത: മാല്‍ഡയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ബിഎസ്എഫിനെ പഴിചാരി രക്ഷപെടാന്‍ മമത ബാനര്‍ജിയുടെ ശ്രമം. മാല്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും മമത പറഞ്ഞു. ഇതിനെ വര്‍ഗീയ സംഘര്‍ഷമായി മാദ്ധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി. സംഭവത്തില്‍ ആദ്യമായിട്ടാണ് ബംഗാള്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
എന്നാല്‍ കലാപകാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് അടക്കമുള്ള തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ബിഎസ്എഫിനെ പഴിചാരി രക്ഷപെടാനുളള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഗൗരവമാര്‍ന്ന വിഷയം നിസ്സാരവല്‍ക്കരിക്കാനാണ് മമത ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തിന് കലാപത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് മമത കൈ മലര്‍ത്തുകയും ചെയ്തു. പ്രദേശവാസികള്‍ക്ക് ബിഎസ്എഫ് ഭടന്‍മാരുമായി ചില പ്രശ്‌നങ്ങള്‍ നിലനിന്നതായും ഇതാണ് സംഘര്‍ഷത്തിന് കാരണമെന്നുമാണ് മമതയുടെ നിലപാട്. വിഷയത്തില്‍ തന്റെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ പൊലീസിനോ ഒന്നും ചെയ്യാനില്ലെന്നും മമത പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കമലേഷ് തിവാരിയെന്ന ഹിന്ദു മഹാസഭ നേതാവ് പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം മുസ്്‌ലിം വിശ്വാസികള്‍ മാല്‍ഡയില്‍ കലാപമുണ്ടാക്കിയത്. പൊലീസ് സ്റ്റേഷന്‍ അക്രമിച്ച സംഘം പൊലീസ് വാഹനങ്ങള്‍ അടക്കം പന്ത്രണ്ടോളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കലാപത്തിന്റെയും അത് ആഹ്വാനം ചെയ്തവരുടെയും കൂടുതല്‍ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കമലേഷ് തിവാരിയെ ഒരു മാസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഇതിന്റെ പേരില്‍ മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചതാണ് സംശയത്തിന് വഴിവെക്കുന്നത്. കലാപത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യുന്നത് അടക്കമുളള ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ആദ്യം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തമസ്‌കരിച്ച വാര്‍ത്ത കലാപത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചയായത്. മാല്‍ഡയിലെ കാലിയചക്ക് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കലാപക്കാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറുകളും ഫയലുകളും വലിച്ചുവാരി തീയിടുകയും ചെയ്തിരുന്നു. ഇത് കൂടാതെ ട്രെയിനുകള്‍ക്ക് കല്ലെറിയുകയും പാളങ്ങള്‍ നശിപ്പിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
അതിനിടെ ദേശീയ ഗാനം പഠിപ്പിച്ചതിന് അദ്ധ്യാപകനെ സര്‍ക്കാര്‍ എയ്ഡഡ് മദ്രസയില്‍ നിന്നും പുറത്താക്കുകയും ഊരുവിലക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക് സമീപം തല്‍പുക്കൂറിലെ മദ്രസയില്‍ നിന്നാണ് ജനഗണമന പഠിപ്പിച്ചതിന് കാസി മാസൂം അക്തര്‍ എന്ന അദ്ധ്യാപകനെ പുറത്താക്കിയത്.