ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ ഓരോന്നും സ്വന്തം പേരിൽ കുറിച്ചാണ് ലയണൽ മെസിയുടെ ജൈത്രയാത്ര. ഒരേസമയം, സൂപ്പർ സ്ട്രൈക്കറിന്‍റേയും പ്ലേമേക്കറിന്‍റെയും റോൾ ഭംഗിയായി നിർവഹിക്കുന്ന മെസി, നൈസർഗ്ഗിക പ്രതിഭ കൊണ്ട് വിമർശകരുടെ പോലും മനംമയക്കുന്നു.
ആധുനിക ഫുട്‍ബോളിലെ വിസ്മയം. കാൽപ്പന്തുകളിയുടെ അന്ത:സത്ത പൂർണ്ണമായും ഉൾക്കൊളളുന്ന കേളീശൈലി. ലാറ്റിൻ അമേരിക്കൻ ഫുട്‍ബോളിന്‍റെ ചാരുതയും, യൂറോപ്പ്യൻ വേഗതയും സമ്മേളിക്കുന്ന മാന്ത്രികൻ. കരുത്തിന് പകരം ഹൃദയം കൊണ്ട് കാൽപ്പന്തുകളിയെ സമീപിക്കുന്ന, മെസിയുടേത് എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം. വാക്കുകൾക്കതീതനാണ് ആരാധകർ വന്യമായ ആവേശത്തോടെ നെഞ്ചേറ്റുന്ന ലയണൽ ആന്ദ്രെ മെസി.
61 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ, ഗോളിന് വഴിവെച്ച 26 നീക്കങ്ങൾ, ഒരോ 101 മിനിറ്‍റുകളിലും ഗോൾ…..ഇങ്ങനെ പോകുന്നു 2015ലെ മെസിയുടെ ട്രാക്ക് റെക്കോർഡ്. ബാഴ്സലോണയുടെ വിജയക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന ലയണൽ മെസി, ഗോളടിച്ചും, ഗോളൊരുക്കിയും മുന്നേറുന്പോൾ, എതിരാളി എത്ര വന്പനാണെങ്കിലും ഒന്ന് പതറും. 5 ബലൻ ഡി ഓർ, യൂറോപ്പിലെ മികച്ച താരത്തിനുളള സുവർണ്ണ പാദുകം മൂന്നുതവണ. ബാഴ്സലോണയ്‌ക്കൊപ്പം നാല് ചാംപ്യൻസ് ലീഗ് കിരീടം, ഏഴ് ലാലിഗാ പട്ടം….. മെസിക്കൊപ്പം നിൽക്കുന്നത് ആരും കൊതിക്കുന്ന നേട്ടങ്ങൾ.
ക്ലബ് ഫുട്ബോളിൽ റെക്കോർഡുകൾ ഓരോന്നായി ഭേദിച്ച് കുതിക്കുന്ന ലയണൽ മെസിയെ കാത്ത് ഒരുലക്ഷ്യം ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നു. ഏതൊരു ഫുട്ബോളറിന്‍റെയും സ്വപ്നമായ ലോകകപ്പ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ലോക കിരീടം 2018ൽ കൈപ്പിടിയിൽ ഒതുക്കാൻ ലിയോയ്‌ക്കാകുമോ….. നമുക്ക് കാത്തിരിക്കാം.