എറണാകുളം: ലാവ്ലിന് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു . സിബിഐയും സര്‍ക്കാരും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കരുതുന്നതായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഉപഹര്‍ജിയില്‍ ഫെബ്രുവരി അവസാന വാരം വാദം കേള്‍ക്കുമെന്നും ഉത്തരവിട്ടു. ജസ്റ്റീസ് പി. ഉബൈദാണു സര്‍ക്കാരിന്റെ ഉപഹര്‍ജി അംഗീകരിച്ചത്.
ലാവ്ലിന് ഇടപാട് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്തരാക്കിയ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു . സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെബ്രുവരി അവസാന വാരം വാദം കേള്‍ക്കും. സിബിഐയും സര്‍ക്കാരും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കരുതുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി .
ലാവ്ലിന് ഇടപാടില്‍ പൊതുഖജനാവിന് വന്‍ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസഫലി വാദിച്ചു. അതുകൊണ്ട് തന്നെ വിചാരണ കോടതിവിധി റദ്ദാക്കണമെന്ന ആവശ്യം വേഗം പരിഗണിക്കണമെന്നും ഡി ജി പി ചൂണ്ടിക്കാട്ടി .
എന്നാല്‍ ഹര്‍ജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. കോടതിയുടെ സൗകര്യം പരിഗണിച്ച് ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു സിബിഐ. സര്‍ക്കാരിന് ഉപഹര്‍ജി നല്കാന് നിയമപരമായി അവകാശമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേക താല്പര്യത്തോടെ ആണ് സര്‍ക്കാരിന്റെ ഉപഹര്ജിയെന്നും പിണറായി വിജയന്റെ അഭിഭാഷകന് എം കെ ദാമോദരന്‍ വാദിച്ചു.
എന്നാല്‍ നവകേരള മാര്‍ച്ചോ രാഷ്ട്രീയ കാലാവസ്ഥയോ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉപഹര്‍ജി സ്വീകരിച്ച കോടതി ഫെബ്രുവരി അവസാന വാരം വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു . എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതിനാലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത് എന്നായിരുന്നു പ്രധാന വാദം.
പിണറായി വിജയന്റെ നവകേരള മാര്‍ച്ച് നടക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ നിന്നുണ്ടായ തീരുമാനം സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.