ന്യൂഡൽഹി : സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ മൻമോഹൻ സിംഗ് സർക്കാർ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന് മുൻ നിയമമന്ത്രി എച്ച് ആർ ഭരദ്വാജ്. 2005 ൽ ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേസിലായിരുന്നു സമ്മർദ്ദം. ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു ഭരദ്വാജിന്റെ തുറന്നുപറച്ചിൽ.
2005 ൽ ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അനുകൂല വിധി സമ്പാദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രിയായിരുന്ന തന്റെ മേൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് കടുത്ത സമ്മർദ്ദം ചെലുത്തിയെന്നാണ് എച്ച് ആർ ഭരദ്വാജ് വെളിപ്പെടുത്തിയത്. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താവുമെന്ന് ചിലർ മുന്നറിയിപ്പ് തന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുമ്പോളായിരുന്നു കോൺഗ്രസിനെ വെട്ടിലാക്കി എച്ച് ആർ ഭരദ്വാജിന്റെ വെളിപ്പെടുത്തൽ. മൻമോഹൻസിംഗിന്റെ സമ്മർദ്ദത്തെത്തുടർന്ന് കുടുംബ സുഹൃത്തായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബർവാളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യം സംസാരിക്കാൻ മനസ്സ് അനുവദിച്ചില്ലെന്നും ഭരദ്വാജ് പറഞ്ഞു. ജെഡിയു – ബിജെപി സഖ്യം അധികാരത്തിൽ വരുന്നതിന് തടയിടാനായിരുന്നു യു പി എ സർക്കാർ ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഈ നടപടി ഭരണഘടനയിലെ ആർട്ടിക്കിൾ 356 ന്റെ ലംഘനമാണെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
എന്നാൽ ഭരദ്വാജ് പറഞത് പച്ചക്കള്ളമാണെന്നും ജുഡിഷ്യറിയെ ബഹുമാനിക്കുന്നാണ് കോൺഗ്രസ് പാരമ്പര്യമെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.