ന്യൂഡൽഹി: 2017 ജനുവരി ഒന്നു മുതൽ ഭാരതത്തിലിറങ്ങുന്ന മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൺ നിർബന്ധമാക്കിക്കൊണ്ട് നിയമം വരുന്നു. ഇതു വഴി അത്യാവശ്യസന്ദർഭങ്ങളിൽ എമർജൻസി കോൾ ചെയ്യാൻ ഉപഭോക്താക്കൾക്ക് സൗകര്യമാകും. ഇപ്പോൾ ലഭ്യമാകുന്ന ചില ഫോണുകളിലും എമർജൻസി കോൾ സർവ്വീസ് ലഭ്യമാണെങ്കിലും പല ഫോണുകളിലും പല രീതിയിലാണ് അതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. പാനിക് ബട്ടൺ ഫോണുകളിൽ നിർബന്ധമാകുന്നതോടെ ഇത് ഏകീകൃതമാവുകയും, അത്യാവശ്യസന്ദർഭങ്ങളിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
2018 മുതൽ എല്ലാ ഫോണുകളിലും ജി.പി.എസ്. നാവിഗേഷൻ സിസ്റ്റവും നിർബന്ധമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
സ്ത്രീസുരക്ഷയ്ക്ക് വളരെയധികം സഹായകമാകും ഈ രണ്ടു നിയമങ്ങളുമെന്ന് വിലയിരുത്തപ്പെടുന്നു.
2017 ജനുവരി ഒന്നു മുതൽ പാനിക് ബട്ടൻ ഇല്ലാത്ത ഫോണുകൾ വിപണിയിലിറക്കാൻ സാദ്ധ്യമല്ല. അതു പോലെ 2018 ജനുവരി ഒന്നു മുതൽ ഇൻബിൽട്ട് ജി.പി.എസ് സംവിധാനമില്ലാത്ത ഫോണുകളും വിപണിയിലിറക്കാൻ കഴിയില്ല.
നിലവിൽ സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ജി.പി.എസ് സൗകര്യം ലഭ്യമാകുന്നത്.