പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. വൈറ്റ് ഹൗസിൽ ബറാക്ക് ഒബാമയുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
അഫ്ഗാനിസ്ഥാൻ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ത്രിദിന സന്ദർശനത്തിന് അമേരിക്കയിൽ എത്തിയത്. കരഘോഷത്തോടെയാണ് നരേന്ദ്ര മോദിയെ വിമാത്താവളത്തിൽ തടിച്ചുകൂടിയവർ സ്വീകരിച്ചത്.
അമേരിക്കൻ മണ്ണിലിറങ്ങിയ പ്രധാനമന്ത്രി, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മാരകമായ അർലിങ്ടൺ സെമിത്തേരി സന്ദർശിച്ച് മരിച്ചവർക്ക് ആദരമർപ്പിച്ചു. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ മരിച്ചവരുടെ സ്മാരകത്തിലും അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. പിന്നീട്, കൊളംബിയ ബഹിരാകാശ പേടക അപകടത്തിൽ കൊല്ലപ്പെട്ട കല്പന ചൗളയുടെ കുടുംബത്തെയും അദ്ദേഹംസന്ദർശിച്ചു.
ഇന്ന് വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഒബാമയുമായി നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാകും ഇത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാഷ്ട്രത്തലവൻമാരും ചർച്ച നടത്തും. അമേരിക്കൻ കോൺഗ്രസിനെ അദ്ദേഹം അഭിസംബോധന ചെയ്യും. നാളെ ഉച്ചതിരിഞ്ഞ് അദ്ദേഹം മെക്സിക്കോയിലേക്ക് തിരിക്കും.