ന്യൂഡൽഹി : മിസൈൽ സാങ്കേതിക നിയന്ത്രണ സംഘത്തിൽ അംഗമായതോടെ ഭാരതം മിസൈൽ കയറ്റുമതി രംഗത്തേക്ക് തിരിയുന്നു . വിയറ്റ്നാം ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾക്ക് ബ്രഹ്മോസ് മിസൈൽ വിൽക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ വിയറ്റ്നാം , ഇന്തോനേഷ്യ , ദക്ഷിണാഫ്രിക്ക , ചിലി , ബ്രസീൽ എന്നീ രാജ്യങ്ങൾക്കാണ് മിസൈൽ നൽകുക . ഇതിനായി മിസൈൽ നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ബ്രഹ്മോസ് എയറോസ്പേയ്സിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.ഫിലിപ്പീൻസ് , മലേഷ്യ , തായ്ലൻഡ് , യു എ ഇ തുടങ്ങിയ രാജ്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിഗണനയിൽ ഉള്ളത്.
2011 ലാണ് വിയറ്റ്നാം ബ്രഹ്മോസ് മിസൈലിൽ താത്പര്യം പ്രകടിപ്പിച്ചത് . എന്നാൽ ചൈനയുടെ കടുത്ത പ്രതികരണം ഉണ്ടാകുമെന്ന ആശങ്കയാണ് തുടർ നടപടികൾ വൈകാൻ കാരണം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദർശനത്തോടനുബന്ധിച്ച് മിസൈൽ സാങ്കേതിക നിയന്ത്രണ സംഘത്തിൽ രാജ്യത്തിന് അംഗത്വം ലഭിച്ചതോടെ മിസൈൽ കയറ്റുമതി ആരംഭിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
.