കാബൂൾ : അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ ഉണ്ടായ സ്ഫോടന പരന്പരകളിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു.ഗണേഷ് ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഡെറാഡൂൺ സ്വദേശികളാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ കനേഡിയൻ എംബസിക്ക് സമീപം സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച മിനി ബസിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡെറാഡൂൺ സ്വദേശീകളായ ഗണേഷ് ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ഇവർ കാബൂളിലെ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നുവെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഇന്ത്യക്കാരെ കൂടാതെ കൊല്ലപ്പെട്ടവരിൽ കൂടുതലും നേപ്പാൾ സ്വദേശീകളാണ്.ഇതിന് മണിക്കൂറുകൾക്കകം വടക്ക് കിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാര കേന്ദ്രത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു.മോട്ടോർ ബൈക്കിൽ ഭീകരർ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം.ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാനും ,ഇസ്ലാമിക് സേറ്റേറ്റും ഏറ്റെടുത്തു. ആക്രമണത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി എന്നിവർ അതീവ ദുഖം രേഖപ്പെടുത്തി.