കൊച്ചി: ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് നിത്യവും വന്നിറങ്ങുന്ന കപ്പല്‍ യാത്രികര്‍ക്ക് എറണാകുളം ടൗണിലേക്ക് എത്താന്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് ആരംഭിച്ചു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ബസ് സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. എന്നാല്‍ ഒരു സമയം 100 കണക്കിന് ആളുകള്‍ എത്തുന്ന ഇവിടേക്ക് ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ലക്ഷദ്വീപില്‍ നിന്നും നിരവധി ആളുകള്‍ ആണ് കൊച്ചിയിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെ നിന്നും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്താന്‍ സ്വകാര്യ വാഹങ്ങങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ പണച്ചിലവിന് ഇടവരുത്തിയിരുന്നു.
ദ്വീപുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് .എന്നാല്‍ ഒരു സമയം 100 ലധികം ആളുകള്‍ എത്തുമ്പോള്‍ കേവലം ഒരു ബസ് മാത്രമാണ് സര്‍വ്വീസിന് ഉള്ളത്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ആളുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. കേരള സര്‍ക്കാരുമായി ആലോചിച്ച് ഇതിന് ഉടന്‍ ഒരു പരിഹാരം കാണുമെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പ്രതിമാസം ചെറുതും വലുതുമായ 7 യാത്രാക്കപ്പലുകള്‍ ഇരുപത്തിയൊന്നോളം സർവ്വീസാണ് ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് നടത്തുന്നത്. വിദ്യാഭ്യാസം, ചികിത്സ, എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും ലക്ഷദ്വീപുകാര്‍ കൊച്ചിയെ ആശ്രയിക്കുന്നത്.