കോഴിക്കോട്: ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും കോഴിക്കോട് നഗരത്തിലടക്കം പതിവ് കാഴ്ചയാണിത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ റോഡുകളില്‍ പൊലിഞ്ഞു വീഴാന്‍ വിധിക്കപ്പെടുന്നത് കുരുന്നു ജീവനുകളാണ്.
വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുന്ന ഓട്ടോറിക്ഷകളില്‍ അഞ്ചിലധികം കുട്ടികളെ കയറ്റരുതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നത്. അനുവദിച്ചതിലും ഇരട്ടിയിലധികം കുട്ടികളെയാണ് ഇത്തരത്തില്‍ ഓട്ടോറിക്ഷകളില്‍ കുത്തിനിറക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി നിരവധി തവണ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ല.
സ്കൂള്‍ തുറക്കുന്ന ആഴ്ചകളില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായുള്ള പരിശോധനകള്‍ കര്‍ശനമാക്കാറുണ്ടെങ്കിലും വേണ്ടത്ര തുടര്‍നടപടികള്‍ സ്വീകരിക്കാറില്ല. കോഴിക്കോട് ജില്ലയില്‍ 2016ലെ അധ്യയന വര്‍ഷം ആരംഭിച്ചതു തന്നെ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു എന്ന വാര്‍ത്തയുമായാണ്.
എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് സര്‍വ്വീസ് നടത്തിയാല്‍ വര്‍ദ്ധിച്ചു വരുന്ന ഡീസല്‍ വിലയും മറ്റ് ചിലവുകളും കാരണം സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നാണ് ഓട്ടോ ഉടമകളുടെ വാദം. എന്തെല്ലാം വാദങ്ങള്‍ ഉന്നയിച്ചാലും പതിവു ശൈലിയില്‍ നിന്നും അധികൃതര്‍ മാറില്ലെങ്കില്‍ റോഡുകളില്‍ കുരുന്നു ജീവന് പൊലിഞ്ഞു വീഴുന്നത് തുടരുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.