തൃശ്ശൂര്‍: കര്‍ക്കിടക മാസത്തെ വരവേല്‍ക്കാൻ തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍ ഒരുങ്ങി. ശ്രീരാമന്, ലക്ഷ്മണന്, ശത്രുഘ്നന്‍, ഭരതന് എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഒരു ദിവസം തന്നെ ദര്‍ശനം നടത്തുന്നതാണ് നാലമ്പലദര്‍ശനം. രാമായണ മാസത്തില്‍ ഈ ദര്‍ശനം പുണ്യം പകരുമെന്നാണ് വിശ്വാസം.
തൃപ്രയാറില്‍ ശ്രീരാമന്, ഇരിങ്ങാലക്കുടയില്‍ ഭരതന്, മൂഴക്കുളത്ത് ലക്ഷ്മണന്, ഒടുവില്‍ പായമ്മലില്‍ ശത്രുഘ്നന്‍, നാലിടത്തും ഒരു ദിവസം തന്നെ ദര്‍ശനം നടത്തിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. സ്ഥാനികളായ വായ്ക്കയില് കൈമള്‍ക്ക് പുഴയില്‍ നിന്നും ലഭിച്ച വിഗ്രഹങ്ങള്‍ നാലിടത്തായി പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതശേഷം ഉഷപൂജയ്ക്കു മുന്‍പെ, ഇരിങ്ങാലക്കുടയിലെത്തി ഉച്ചയ്ക്ക് മുന്‍പെ മൂഴിക്കുളത്തും പായമ്മലും ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ തൃപ്രയാറില്‍ മടങ്ങിയെത്തുന്നതാണ് നാലമ്പല ദര്‍ശനത്തിന്റെ രീതി.
കര്‍ക്കിടകമാസത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ഈ ക്ഷേത്രങ്ങളില്‍ അനുഭവപ്പെടാറുള്ളത്. നാലമ്പല ദര്‍ശനത്തിനായുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഒരുക്കി കഴിഞ്ഞു. ഇതു കൂടാതെ മൊബൈല്‍ വഴിപാട് കൗണ്ടറുകളും അന്നദാനം തുടങ്ങിയ സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഉണ്ടാകും.
നാലമ്പല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയും കെടിഡിസിയും പ്രത്യേകം പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.