ന്യൂഡൽഹി : ഇടിക്കൂട്ടിൽ വിജയഭേരി തുടരുന്ന വിജേന്ദർ സിംഗിന് പ്രൊഫഷണൽ ബോക്സിംഗ് രംഗത്തെ കന്നികിരീടം.ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ട ഇന്ത്യൻ താരം ലോക ബോക്സിംഗ് ഓർഗനൈസേഷന്‍റെ ഏഷ്യാ പസഫിക് മിഡിൽവെയ്റ്‍റ് കിരീടം ചൂടി.
തുടർച്ചയായ ഏഴാം വിജയത്തിലൂടെ ഇടിക്കൂട്ടിൽ താൻ രാജാവ് തന്നെയെന്ന് വിജേന്ദർ ഒരിക്കൽ കൂടി തെളിയിച്ചു.അതും സ്വന്തം നാട്ടുകാർക്ക് മുന്നിൽ. ന്യൂഡൽഹിയിലെ ത്യാഗരാജ സ്റ്‍റേഡിയത്തിൽ ഉയർന്ന ആരവങ്ങൾക്കിടയിൽ ആദ്യ റൗണ്ടിൽ തന്നെ കെറിഹോപ്പിന്‍റെ പ്രതിരോധം വിജേന്ദർ ഭേദിച്ചു
രണ്ടാം റൗണ്ട് അനുകൂലമാക്കിയ വിജേന്ദറിന് മൂന്നാം റൗണ്ടിൽ ഹോപിന്‍റെ പഞ്ചുകൾ ഭേദിക്കാനായില്ല.എന്നാൽ പിന്നീടങ്ങോട്ട് വിജേന്ദറിന്‍റെ മേധാവിത്വം ആയിരുന്നു പ്രകടമായത്.ഒടുവിൽ പത്താംറൗണ്ട് പൂർത്തിയാകുമ്പോൾ വിജയം ഇന്ത്യൻ താരത്തിനൊപ്പമായി.
98-92,98-92,100-90 എന്നിങ്ങനെയായിരുന്നു സ്‍കോർ.പ്രൊഫഷണൽ ബോക്സിംഗ് രംഗത്തെ തുടർച്ചയായ ഏഴാം ജയമാണ് വിജേന്ദറിന്‍റേത്.എന്നാൽ ഇതാദ്യമായാണ് ഒരു മത്സരം പത്താംറൗണ്ടിലേക്ക് നീങ്ങിയത്. വിജയം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും മത്സരശേഷം വിജേന്ദർ പ്രതികരിച്ചു. പ്രൊഫഷണൽ രംഗത്തേക്ക് കൂടുമാറി ഒരുവർഷത്തിനുള്ളിലാണ് ഇന്ത്യൻ താരത്തിന്‍റെ കിരീട നേട്ടം.