ന്യൂഡൽഹി: വനിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹിയിലെ ആം ആദ്മി പാർട്ടി നിയമസഭാംഗം അമാനുള്ള ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
തന്നെ ഭീഷണിപ്പെടുത്തുകയും, വ്യാജരേഖകൾ ചമയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന സ്ത്രീയുടെ ആവർത്തിച്ചുള്ള പരാതിയെത്തുടർന്നാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി നോർത്ത്-ഈസ്റ്റ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാജീവ് രഞ്ജൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. അമാനുള്ളയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും രാജീവ് രഞ്ജൻ പറഞ്ഞു.
മുപ്പത്തിയഞ്ചുകാരി യുവതി ജൂലൈ ഇരുപതിനാണ് തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പരാതിപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 506, 509 വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
യുവതിയുടെ താമസസ്ഥലത്ത് സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതു സംബന്ധിച്ച് പരാതി നൽകാൻ എം.എൽ.എയുടെ ഡൽഹി ബാട്ല ഹൗസിലുള്ള വസതിയിൽ എത്തിയതായിരുന്നു യുവതി. ആ സമയം അവിടെയുണ്ടായിരുന്ന അമാനുള്ള ഖാന്റെ സഹായി യുവതിയെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമാനുള്ള ഖാന്റെ നിർദ്ദേശമനുസരിച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തിയതെന്ന് യുവതി ജാമിയ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, സംഭവദിവസങ്ങളിൽ താൻ സ്ഥലത്തില്ലായിരുന്നുവെന്നും, മീററ്റിലായിരുന്നുവെന്നുമാണ് അമാനുള്ള ഖാന്റെ പ്രതികരണം. എ.എ.പി എം.എൽ.എമാർക്കെതിരേ ഡൽഹി പൊലീസ് മനഃപ്പൂർവ്വം കള്ളക്കേസുകൾ ചമയ്ക്കുകയാണെന്നാണ് സംഭവത്തിൽ എ.എ.പിയുടെ നിലപാട്.