ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ ജീവൻ ഹോമിച്ച സൈനികർക്ക് ഭാരതത്തിന്റെ പ്രണാമം. ജവാന്മാരുടെ ജീവത്യാഗം ഏവർക്കും പ്രചോദനം നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. പ്രതിരോധ മന്ത്രി മനോഹർ പരീക്കറും സേനാ തലവന്മാരും ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
അതിർത്തി കടന്ന് രാജ്യത്തെ ആക്രമിച്ചവരെ തുരത്തിയോടിച്ച കാർഗിൽ വിജയ് ദിവസത്തിൽ ഭാരതം വീരജവാന്മാരെ സ്മരിച്ചു. രാജ്യത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയ ധീരജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. ധീരജവാന്മാരുടെ വീരോചിതമായ ജീവത്യാഗം ഏവർക്കും പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ഇന്ത്യാ ഗേറ്റിലെ അമർജവാൻ ജ്യോതി സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക അനുസ്മരണ ചടങ്ങ് നടന്നു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ വീര ജവാന്മാരുടെ സ്മരണകൾക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ച് ആദരമർപ്പിച്ചു.
കരസേനാ മേധാവി ജനറൽ ധല്ഭീർ സിങ് സുഹാഗും വ്യോമസേനാ മേധാവി അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാന്ബ എന്നിവരും പ്രതിരോധ മന്ത്രിക്കൊപ്പം ഇന്ത്യാ ഗേറ്റിലെ ചടങ്ങിൽ പങ്കെടുത്തു. ഭാരതത്തിന്റെ അതിർത്തികൾ ഭദ്രമാണെന്നും സമീപകാലത്തെ നുഴഞ്ഞുകയറ്റ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു
കാണാതായ വ്യോമസേനാവിമാനത്തെ കണ്ടെത്തുന്നതിനായി സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കാർഗിൽ യുദ്ധത്തിൽ ബലിദാനികളായ വീരജവാന്മാരുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ദ്രാസിലും അനുസ്മരണങ്ങൾ നടന്നു. ജവാന്മാരുടെ കുടുംബാംഗങ്ങൾ ദ്രാസിലെ സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടി സ്മരണാഞ്ജലി അർപ്പിച്ചു.