ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ അറുപത്തിയൊൻപത് വർഷങ്ങൾ ആഘോഷിക്കാൻ ഭാരതം തയ്യാറെടുക്കുമ്പോൾ വ്യത്യസ്തമായ ആഘോഷ പരിപാടികളുമായി കേന്ദ്രസർക്കാർ . യാദ് കരോ കുർബാനി എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. സ്വാതന്ത്ര്യ സമര മുഖത്തെ ജ്വലിക്കുന്ന നക്ഷത്രമായ ചന്ദ്രശേഖർ ആസാദിന്റെ ജന്മസ്ഥലത്താണ് ഉദ്ഘാടനം നടക്കുക.
സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമമർപ്പിച്ച് സമരവുമായി ബന്ധമുള്ള 150 സ്ഥലങ്ങൾ കേന്ദ്രമന്ത്രിമാർ സന്ദർശിക്കും . വനിതാ മന്ത്രിമാർ ആഗസ്റ്റ് 18 ന് അതിർത്തിയിലെത്തി സൈനികർക്ക് രാഖി ബന്ധിക്കുമെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജാർഖണ്ഡിലെ ബിർസമുണ്ടയുടെ ജന്മസ്ഥലവും ഉത്തർ പ്രദേശിലെ അഷ്ഫഖുള്ള ഖാന്റെ ജന്മസ്ഥലവും സന്ദർശിക്കും. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ആൻഡമാനിലെ സെല്ലുലാർ ജയിൽ സന്ദർശിക്കും. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ജാലിയൻ വാലാബാഗിലും വെങ്കയ്യ നായിഡു മുംബൈയിൽ ആസാദ് മൈതാനത്തുമെത്തും . സുബ്രഹ്മണ്യ ഭാരതിയുടേയും ചിദംബരം പിള്ളയുടേയും ജന്മസ്ഥലമായ തൂത്തുക്കുടിയും അദ്ദേഹം സന്ദർശിക്കും.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അറിയപ്പെടാത്ത പോരാളികളെപ്പറ്റിയും ത്യാഗ സുരഭിലമായ ജീവിതത്തെപ്പറ്റിയുമുള്ള വിവരങ്ങൾ യുവജനതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.