അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദമോദിയുടെ ആത്മീയഗുരുവും, വഴികാട്ടിയുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജ് (ബോചസന്‍വാസി ശ്രി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ ) സമാധിയായി. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. സ്വാമിനാരായൺ സൻസ്ഥാന്റെ പരമാധികാരി ആയിരുന്നു. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം, ശ്വാസകോശസംബന്ധമായ അസ്വസ്ഥതയേത്തുടർന്ന് ശരംഗ്പൂരിൽ വിശ്രമത്തിലായിരുന്നു.
ഭാരതത്തിലുടനീളം ആയിരത്തോളം ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിൽ സ്വാമി നെടുനായകത്വം വഹിച്ചിട്ടുണ്ട്. ഇതിൽ ഏറെ പ്രശസ്തമാണ് ഗാന്ധിനഗറിലെയും, ഡൽഹിയിലെയും അക്ഷർധാം ക്ഷേത്രങ്ങൾ. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അദ്ദേഹത്തിൽ നിന്നും എണ്ണൂറോളം പേർ സന്യാസദീക്ഷയും സ്വീകരിച്ചിട്ടുണ്ട്.
പ്രമുഖ് സ്വാമി മഹാരാജിന്റെ സമാധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സ്വാമി മഹാരാജ് തനിക്ക് വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹത്തോടൊത്തുള്ള നിമിഷങ്ങൾ താൻ ഒരിക്കലും മറക്കുകയില്ലെന്നും, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ദുഃഖകരമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യമെമ്പാടും നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന സ്വാമിയിൽ ആകൃഷ്ടരായവർ നിരവധിയാണ്. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ മൈ സ്പിരിക്ച്വൽ എക്സ്പീരിയൻസ് വിത്ത് പ്രമുഖ് സ്വാമി എന്ന പുസ്തകം പ്രശസ്തമാണ്. അദ്ദേഹം അവസാനം രചിച്ച ഗ്രന്ഥവും ഇതാണ്. ഡോ.കലാമും സ്വാമിയെ ആത്മീയഗുരുസ്ഥാനത്തു തന്നെയായിരുന്നു കണ്ടിരുന്നത്.