മുംബൈ: കോൺഗ്രസ് നേതാവും, മുൻ ബീഹാർ ഗവർണറുമായ ഡി.വൈ.പട്ടേലിന്റെ മകൻ അജീൻക്യ പട്ടേൽ മുംബൈയിലെ സമ്പന്നമേഖലയായ വർളി സിൽവർടെറസിൽ വാങ്ങിയ വീടിന്റെ വില 100 കോടിയോടടുത്ത്. ട്രിപ്പിൾ ഡ്യൂപ്ലക്സ് അപ്പാർട്ടമെന്റാണ് അജീൻക്യ പട്ടേൽ വാങ്ങിയിരിക്കുന്നത്.
കടലിനഭിമുഖമായ 23 നില കെട്ടിടം പട്ടേലിന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എ.ഐ.പി.എസ് റിയൽ എസ്റ്റേറ്റിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളായ രാജേഷ് റവോറേൻ ആണ് കരാറിലൊപ്പിട്ടിരിക്കുന്നതെങ്കിലും ഇതൊരു ബിനാമി ഏർപ്പാടാണെന്നത് വ്യക്തമാണ്. 95.4 കോടി രൂപയ്ക്കു വാങ്ങിയ വീടിന്റെ നികുതി 4.7 കോടി രൂപയാണെന്നും വിവരമുണ്ട്.
21ആം നില ഭാഗികമായും, 22ഉം 23ഉം നിലകൾ പൂർണ്ണമായുമാണ് പട്ടേൽ വാങ്ങിയിരിക്കുന്നത്. അതേസമയം ഇടപാടിനേക്കുറിച്ച് പട്ടേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ കമ്പനി വക്താവ് ദിലീപ് കവാദ് ഇടപാട് നടന്നതായി സ്ഥിരീകരിച്ചു.