അഹമ്മദാബാദ് : പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ സമരം ഹാർദിക് പട്ടേലിനു മാത്രമാണ് ഗുണമുണ്ടാക്കിയത് എന്ന ആക്ഷേപവുമായി സഹപ്രവർത്തകർ . സമരം കൊണ്ട് ഹാർദിക് കോടീശ്വരനായെന്നും വെളിപ്പെടുത്തൽ. പട്ടീദാർ അനാമത്ത് ആന്ദോളൻ സമിതിയുടെ പ്രവർത്തകരും ഹർദിക്കിന്റെ അടുത്ത അനുയായികളുമായ ചിരാഗ് പട്ടേലും കേതൻ പട്ടേലുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഒരു വർഷം കൊണ്ട് സമരത്തെ ഉപയോഗപ്പെടുത്തി ഹാർദിക് കോടീശ്വരനായെന്ന് ആരോപിച്ച് ഇരുവരും ഹാർദിക്കിന് കത്തയച്ചതോടെയാണ് സംഭവം വിവാദമായത്. ഹാർദിക്കിന്റെ സ്വാർത്ഥ താത്പര്യങ്ങൾ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പിന്നോട്ടടിച്ചു. സമരത്തിനിടെ കഷ്ടപ്പാടനുഭവിച്ചവരെ മറന്നു കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഹാർദിക്കെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഹാർദിക്കും മാതൃസഹോദരൻ വിപുൽ ഭായിയും സമരത്തിന് ലഭിച്ച പണം കൊണ്ട് ആഡംബര കാറുകൾ വാങ്ങിയെന്നും കത്തിൽ ആരോപിക്കുന്നു.
ഹാർദിക്കിന്റെ ഏകാധിപത്യ പ്രവണത സമരത്തിന്റെ വീര്യം കെടുത്തിയെന്നും ഹാർദിക് സ്വന്തം ജയിൽ വാസത്തെപ്പറ്റി മാത്രം മാദ്ധ്യമങ്ങളോട് സംസാരിച്ചുവെന്നും ഇരുവരും കത്തിൽ കുറ്റപ്പെടുത്തുന്നു. സമരത്തിന്റെ ഉള്ളുകള്ളികളും ചില രഹസ്യ അജണ്ടകളും തങ്ങൾ തുറന്നു കാട്ടുമെന്നും കത്തിൽ പറയുന്നുണ്ട് .
2015 ജൂലൈയിലാണ് പട്ടേൽ സമുദായത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.