കോഴിക്കോട്: തീവ്രവാദത്തിന് മുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്ഥാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഉറിയില്‍ നടത്തിയ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏഷ്യന്‍ മേഖലയില്‍ അശാന്തി പരത്തുകയാണ് പാകിസ്ഥാന്. തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാന് ഇന്ത്യയില്‍ മാത്രമല്ല അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും ഒരുപോലെ ഭീഷണിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നുകില്‍ ഭീകരവാദികള്‍ പാകിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ പോയി കൊലപാതകങ്ങള്‍ നടത്തുന്നു. അല്ലെങ്കില്‍ ഒസാമ ബിന്‍ ലാദനെപ്പോലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം അവിടെ വന്ന് സുരക്ഷിതമായി താമസിക്കുന്നു.
പാകിസ്ഥാന്റെ സഹായത്തോടെയാണ് ഉറിയില്‍ തീവ്രവാദികള്‍ എത്തിയത്. നാല് മാസത്തിനിടെ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഉണ്ടായത്. ഉറിയിലെ ഒറ്റ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 18 സൈനികരെയാണ്. അപ്പോള്‍ പതിനേഴ് നുഴഞ്ഞുകയറ്റശ്രമങ്ങളും വിജയിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഈ സാഹചര്യത്തിലാണ് 17 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ പരാജയപ്പെടുത്തിയ സൈന്യത്തിന്റെ ധീരതയില്‍ നമുക്ക് അഭിമാനം തോന്നുന്നത്. ജനങ്ങളുടെ മനസിന്റെ പിന്തുണയാണ് സൈന്യത്തിന്റെ പിന്തുണയെന്നും ്പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവും ഇരയായിട്ടുണ്ട്. ഇറാഖിലും ലിബിയയിലും ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാരെ ഇവര്‍ തട്ടിക്കൊണ്ടുപോയി നാട്ടിലേക്ക് വിടാതെ തടവില്‍ പാര്‍പ്പിക്കുകയാണ്. നയതന്ത്ര ഇടപെടലിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇവരെ മോചിപ്പിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉറി ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായിട്ടാണ് ഒരു പൊതുവേദിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.