ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ദേശഭിമാനി ദിനപത്രം തെറ്റു തിരുത്തി മാപ്പ് പറയണമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. തെറ്റായ വാർത്ത നൽകിയ ദേശാഭിമാനി ദിനപ്പത്രത്തെ പ്രസ് കൗൺസിൽ രൂക്ഷമായി വിമർശിച്ചു. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച വിഷയത്തിൽ താക്കീത് നൽകാനും പ്രസ് കൗൺസിൽ ഉത്തരവിട്ടു.
ബലിദാനികളുടെ കുടുംബസഹായനിധിയിലേയ്ക്കു സമാഹരിച്ച തുക തട്ടിയെടുത്തെന്ന അടിസ്ഥാനരഹിതമായ വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് അർ.എസ്.എസ് ദേശാഭിമാനിക്കെതിരേ പരാതിയുമായി പ്രസ് കൗൺസിലിനെ സമീപിച്ചത്. വാർത്ത വ്യാജമെന്നു തെളിഞ്ഞ സാഹചര്യത്തിൽ പിൻവലിച്ച് മാപ്പു പറയണമെന്ന് ഉത്തരവിട്ടതായി ആർ.എസ്.എസ്. പ്രാന്തസഹസംഘചാലക് എ.കെ.ബൽറാം ഡൽഹിയിൽ ജനം ടി.വിയോടു പറഞ്ഞു.
പരാതി സശ്രദ്ധം പരിശോധിച്ച പ്രസ് കൗൺസിൽ, അതു കള്ളവാർത്തയാണെന്നു ബോദ്ധ്യം വന്ന സാഹചര്യത്തിൽ, ആദ്യം നൽകിയ വ്യാജവാർത്തയുടെ അതേ പ്രാധാന്യത്തിൽ ഉത്തരവു വന്നു രണ്ടാഴ്ചയ്ക്കുള്ളിൽ തിരുത്തിയ വാർത്ത പ്രസിദ്ധപ്പെടുത്തണമെന്നു പറഞ്ഞു കൊണ്ട് ദേശാഭിമാനിക്കു നിർദ്ദേശം നൽകാൻ തീർപ്പു കൽപ്പിച്ചു.
ഹൈന്ദവാരാധനാലയങ്ങൾക്കു സമീപം അന്യമതസ്ഥർ നടത്തുന്ന കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കണമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ആഹ്വാനം ചെയ്തുവെന്ന വാർത്തയ്ക്കെതിരേ നൽകിയ പരാതിയും ഇതോടൊപ്പം പരിഗണിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2015 നവംബർ 18, 19 തീയതികളിൽ കണ്ണൂരിൽ നടന്ന വികാസ് വർഗിൽ വിവാദപ്രസ്താവന നടത്തിയതായാണ് ദേശാഭിമാനി വ്യാജവാർത്ത നൽകിയത്. വർത്തകളിൽ കഴമ്പില്ലെന്നു വ്യക്തമാക്കിയ പ്രസ് കൗൺസിൽ ഉത്തരവ് വ്യക്തമായി പ്രസിദ്ധീകരിക്കണമെന്നും ദേശാഭിമാനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.