കണ്ണൂർ: കണ്ണൂരിൽ ക്രമസമാധാനം പാടേ തകർന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ. പലയിടങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനയോഗം വിളിക്കണമെന്ന് ആവശ്യമുയരുമ്പൊഴും അപകടകരമായ മൗനം പാലിച്ച് സംസ്ഥാനനേതൃത്വം നിലകൊള്ളുന്നത്, കണ്ണൂരിൽ നടപ്പിലാകുന്നത് പാർട്ടി കോടതിയുടെ ഭരണമായതിനാലാണെന്ന തിരിച്ചറിവിലാണ് ജനം. സർവ്വകക്ഷിസമാധാന യോഗം വിളിച്ചു ചേർക്കണമെന്ന് ജില്ലാഭരണകൂടം ഉൾപ്പെടെ ആവശ്യമുന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനു മുൻപും രാഷ്ട്രീയ കൊലപാതകങ്ങൾക്കും, കലാപങ്ങൾക്കും കണ്ണൂർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്നൊക്കെ സംസ്ഥാനമുഖ്യമന്ത്രിമാരിടപെട്ടാണ് സമാധാനശ്രമങ്ങൾ നടത്തിയിരുന്നത്. എന്നാൽ എൺപതുകളിലേതിനു സമാനമായ കലാപത്തിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലം വന്നതു മുതലിങ്ങോറ്റ് കണ്ണൂർ സാക്ഷ്യം വഹിയ്ക്കുമ്പൊഴും കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രി പുലർത്തുന്നത്.
കേവലം പൊലീസിനോ, ജില്ലാഭരണകൂടത്തിനോ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന രാഷ്ട്രീയാന്തരീക്ഷമല്ല കണ്ണൂരിലേത്. ഇവിടെ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനും, കലാപം നിയന്ത്രിക്കാനും കഴിയുക പാർട്ടി നേതൃത്വത്തിനാണ്. അതേസമയം പാർട്ടി നേതൃത്വം തന്നെ കൊലപാതകങ്ങൾക്കു നേതൃത്വം നൽകുന്ന കാഴ്ചയാണ് കണ്ണൂരിൽ പ്രകടമാകുന്നത്. ജില്ല പ്രാകൃതമായ ഗുണ്ടാരാജിലേയ്ക്കു കൂപ്പുകുത്തുമ്പോൾ ഭീതിയുടെ നിഴലിൽ കഴിയുകയാണ് ജില്ലയിലെ ജനങ്ങൾ.
ആർ.എസ്.എസ് പ്രവർത്തകൻ രമിത്തിന്റെ കൊലപാതകത്തോടെ കണ്ണൂർ വീണ്ടും രൂക്ഷമായ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. മുൻപ് സി.പി.എം തന്നെ അരും കൊല ചെയ്ത ചാവശ്ശേരി ഉത്തമന്റെ ഏകമകനാണ് രമിത്ത്.