സമാധാനമായി ഉറങ്ങിക്കോളൂ . നിങ്ങളെ കാത്തുകൊണ്ട് ഇന്ത്യൻ സൈന്യം ഉണർന്നിരിക്കുന്നു. രാജ്യം കാക്കുന്ന സൈനികരെക്കുറിച്ച് പൊതുവെ ഉപയോഗിക്കുന്ന പദ പ്രയോഗമാണിത് . എന്നാൽ സൈനികർ ഉറങ്ങുമ്പോഴും ജാഗരൂകരായി നിലകൊള്ളുന്ന ഒരു സ്പെഷ്യൽ ടീമുണ്ട് ഇന്ത്യൻ സൈന്യത്തിന് .
രാഷ്‌ട്രീയ റൈഫിൾസിനൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ട്രാക്കർ ശ്വാനസേനയാണ് ഈ സ്പെഷ്യൽ ടീമിലുള്ളത് . ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ വധിച്ച ഓപ്പറേഷനിൽ പങ്കെടുത്ത ട്രിഗറും സാമും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നതിൽ വിരുതരായ ജോജോയും സാൻഡിയും സീസറും കരുത്തനായ ടാർസനും ഈ ടീമിന്റെ ഭാഗമാണ് . സൈന്യം മരണാനന്തര ബഹുമതി നൽകിയ മാനസിയും ഈ ടീമിന്റെ ഭാഗമായിരുന്നു.
സംശയകരമായ ഏത് നീക്കമുണ്ടായാലും സൈനികരെ അറിയിക്കുന്നതിൽ മിടുക്കരാണിവർ . സൈനിക കേന്ദ്രത്തിന് നേരേ കല്ലെറിയാനെത്തുന്ന ജനക്കൂട്ടത്തെ ഓടിക്കാനും ഇവർക്ക് കഴിയും . ആക്രമണത്തിന് ശേഷം വനത്തിൽ ഒളിക്കുന്ന ഭീകരരെ കണ്ടുപിടിക്കാനും ശ്വാനസേന സൈന്യത്തെ സഹായിക്കുന്നു.
ഈയടുത്ത് സൈനിക ക്യാമ്പിനു നേരേ പെട്രോൾ ബോംബെറിഞ്ഞ ജനക്കൂട്ടത്തെ ഓടിച്ചത് ട്രിഗർ ആയിരുന്നു . വെടിവെപ്പുണ്ടായാൽ ആളപായം ഉണ്ടാകുമെന്നുള്ളതിനാൽ ശ്വാനസേന ചെയ്യുന്ന സേവനം വളരെ വിലപിടിപ്പുള്ളതാണ് .
കഴിഞ്ഞ വർഷം ജൂലൈ 21 ന് നടന്ന ഭീകരവിരുദ്ധ നീക്കത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച മാനസി മൂന്ന് ഭീകരരെ വധിച്ചതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് . 2015 ആഗസ്റ്റ് 9 ന് രാത്രി മറ്റൊരു നുഴഞ്ഞു കയറ്റ ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെയാണ് മാനസിയും അവളുടെ പരിശീലകൻ ബഷീർ അഹമ്മദ് വാറും കൊല്ലപ്പെട്ടത് .