മുംബൈ: മുംബൈയിൽ നടക്കാനിരിക്കുന്ന പതിനെട്ടാമത് ചലച്ചിത്രോത്സവത്തിൽ പാകിസ്ഥനി ചിത്രം ജാഗോ ഹുവാ സവേര പ്രദർശിപ്പിക്കില്ല. 1960ലെ ഓസ്കാർ അവാർഡിനു വേണ്ടി പാകിസ്ഥാനിൽ നിന്നും സമർപ്പിച്ച ചലച്ചിത്രമാണിത്. റീസ്റ്റോർഡ് ക്ലാസ്സിക്സ് വിഭാഗത്തിലാണ് ഈ ചലച്ചിത്രം ഉൾപ്പെടുത്തിയിരുന്നത്.
ഉറി സൈനിക താവള ആക്രമണത്തിനു ശേഷം പാകിസ്ഥാൻ വിരുദ്ധ വികാരം രാജ്യത്ത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ജാഗോ ഹുവാ സവേര പ്രദർശിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്‌ക്ക് ചലച്ചിത്രോത്സവ സംഘാടകർ എത്തിച്ചേർന്നത്.
ഈ ചലച്ചിത്രം, ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരേ സംഘർഷ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ സമരം നടത്തുന്നതിന് അനുമതി തേടി പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയാകുന്നത്. ഇതിനേത്തുടർന്നാണ് ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും പിന്മാറാൻ സംഘാടകർ തീരുമാനിക്കുന്നത്.
1960ലെ ഓസ്കാർ അവാർഡിനു വേണ്ടി സമർപ്പിക്കപ്പെട്ട ചിത്രം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കിഴക്കൻ പാകിസ്ഥാനിലാണ് ചിത്രീകരിച്ചത്. ഗ്രാമീണരായ മുക്കുവർ മത്സ്യബന്ധന ബോട്ട് സ്വന്തമാക്കുന്നതു സംബന്ധിച്ച സ്വപ്നങ്ങൾ പങ്കു വയ്‌ക്കുന്നതാണ് ചിത്രം.