ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പന്മാർക്ക് ഗോൾ മഴയോടെ ജയം. കരുത്തരായ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു. ബാഴ്സയ്‌ക്കായി ലയണൽ മെസി ഹാട്രിക് നേടി.
പെപ് ഗ്വാർഡിയോളയുടെ ചാണക്യ തന്ത്രങ്ങൾ പഴയ തട്ടകത്തിൽ പാഴായി. ന്യൂ ക്യാമ്പിൽ ബാഴ്സയെ തറപറ്റിക്കാനിറങ്ങിയ ഇംഗ്ലീഷ് ടീമിനെ കറ്റാലന്മാർ കയ്പ്നീർ കുടിപ്പിച്ചു. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം നേടിയത് ബാഴ്സ. 17 ആം മിനിട്ടിൽ ലയണൽ മെസി.
സിറ്റിയുടെ പ്രതിരോധ പൂട്ട് തകർത്ത് 61,69 മിനിട്ടുകളിലും ഗോൾ വേട്ട തുടർന്ന മെസി ഹാട്രിക്കും കരസ്ഥമാക്കി.
87 ആം മിനിട്ടിൽ പെനാൽറ്റി പാഴാക്കിയെങ്കിലും 2 മിനിട്ടിനകം നെയ്മർ ബാഴ്സയുടെ ലീഡ് നാലാക്കി.
ജർമ്മൻ താരം മെസ്യൂട്ട് ഓസിലിന്‍റെ ഹാട്രിക് മികവിൽ ആഴ്സണൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് ലുഡോഗ്രെറ്റ്സിനെ തോൽപ്പിച്ചു.
മറ്റ് മത്സരങ്ങളിൽ ബയേൺമ്യൂണിക്ക് പിഎസ്‍വി ഐന്തോവനേയും പിഎസ്ജി ,ബാസലിനേയും കീഴടക്കി.