ഹീരാനഗർ: അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളം വെടിനിർത്തൽ കരാർ ലംഘിച്ചതിനേത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാൻ സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പാക് പട്ടാളം അതിർത്തിയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു.
ബോബിയൻ മേഖലയിൽ ഇന്നു രാവിലെ ഒൻപതരയോടെയാണ് സംഭവം. പാകിസ്ഥാന്റെ അതിർത്തിരക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ സൈനികനാണ് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം തങ്ങളെ തിരിച്ചടിക്കാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് ജമ്മു ഫ്രണ്ടിയർ ഇൻസ്പെക്ടർ ജനറൽ ഡി.കെ.ഉപാദ്ധ്യായ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച ആറു ഭീകരരെ തെർമൽ ഇമേജിംഗ് സിസ്റ്റത്തിൽ ദൃശ്യമായതിനേത്തുടർന്ന് ബി.എസ്.എഫ് തുരത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചത്. ആക്രമണത്തിൽ ഒരു ബി.എസ്.എഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.