ന്യൂഡൽഹി : ടിബറ്റൻ ആത്മീയ നേതാവ് ദലയ് ലാമയ്ക്ക് അരുണാചൽ സന്ദർശിക്കാൻ ഭാരത സർക്കാർ അനുമതി നൽകി . 2017 തുടക്കത്തിലാണ് സന്ദർശനം . ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് തീരുമാനം.
അരുണാചൽ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടെ ആരു സന്ദർശിക്കണമെന്ന് തീരുമാനിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളാണെന്നും വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി . നേരത്തെ അമേരിക്കൻ സ്ഥാനപതിയുടെ അരുണാചൽ സന്ദർശനത്തിലും ചൈന എതിർപ്പ് അറിയിച്ചിരുന്നു .
തർക്ക പ്രദേശത്ത് അമേരിക്കൻ സ്ഥാനപതിയ്ക്ക് പ്രവേശനാനുമതി കൊടുത്തത് നിലനിൽക്കുന്ന സമാധാനം തകർക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു . എന്നാൽ ചൈന ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്ന ശക്തമായ സന്ദേശം ഭാരതം നൽകി. ഇപ്പോൾ ദലായ് ലാമയ്ക്ക് സന്ദർശനാനുമതി നൽകിയതിലും ചൈനയ്ക്ക് അതൃപ്തിയുണ്ട്. ഭാരതം സന്ദർശിക്കാനിരിക്കുന്ന ചൈനീസ് സ്റ്റേറ്റ് കൗൺസിലർ ജാംഗ് ജിയേചി ഇക്കാര്യം ഇന്ത്യൻ സർക്കാരിനെ അറിയിച്ചേക്കുമെന്നും സൂചനയുണ്ട് .