ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാന്റെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പൂഞ്ചിലും രജൂരിയിലും പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം തുടരുകയാണ്.
നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആക്രമണത്തിനു ശേഷം 60ലേറെ വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാൻ പക്ഷത്തു നിന്നും ഉണ്ടായിട്ടുള്ളത്. 120എം.എം, 82എം,എം മോർട്ടാറുകൾ ഉപയോഗിച്ചാണ് കൂടുതലായും പാകിസ്ഥാൻ സൈന്യം ആക്രമനങ്ങൾ നടത്തുന്നതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.
നിയന്ത്രണരേഖയിലും ജനവാസകേന്ദ്രങ്ങളിലേയ്‌ക്കും യാതൊരു പ്രകോപനവും കൂടാതെയാണ് പാകിസ്ഥാൻ സൈന്യം ആക്രമണം അഴിച്ചു വിടുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി.
പൂഞ്ചിലെ നിയന്ത്രണ രേഖാപ്രദേശമായ ബാലക്കോടെ മേഖലയിലാണ് രൂക്ഷമായ ഷെല്ലാക്രമണമുണ്ടായത്. മേഖലയിലെ ദരതി, സൊഹാല, ബസോനി പഞ്ചാനി ഗ്രാമങ്ങളെ ഷെല്ലാക്രമണം ബാധിച്ചു. രജൗരിയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു. അതിർത്തി രക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.