ഐക്യകേരളത്തിന് ഇന്ന് ഷഷ്ഠിപൂർത്തി. ഭാർഗവരാമന്റെ മഴു വീണ്ടെടുത്ത ഭൂമി, ഭാഷയുടെ പേരിൽ ഔദ്യോഗിക രൂപം പൂണ്ടിട്ട് ഇന്നേക്ക് അറുപതാണ്ട് തികയുന്നു. ഏറെ നേട്ടങ്ങളും, ഒപ്പം കോട്ടങ്ങളും നിറഞ്ഞതാണ് പിന്നിട്ട വർഷങ്ങൾ.
തിരുവിതാംകൂർ, കൊച്ചി, മലബാർ ദേശങ്ങളുടെ കൂടിച്ചേരൽ. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരിൽ.മലയോരവും തീരവും ഇടനാടും. വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടിചേർന്നപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായി.
പകുതിയിലധികം ജനങ്ങളും കർഷകരായിരുന്നു സംസ്ഥാനം പിറവിയെടുക്കുമ്പോൾ. പരിഷ്കരണത്തിന്റെ പേരിൽ വീതം വയ്ക്കപ്പെട്ട ഭൂമിയിൽ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം.മാറിമാറി വന്ന സർക്കാരുകൾ നയങ്ങൾ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു.
നിഷേധാത്മക സമീപനങ്ങൾ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോൾ മലയാളി ആശ്ലേഷിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും.ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാൽ അത് ലോകം മുഴുവൻ വേണ്ടിവരും.
ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടർപ്രക്രിയ ആയപ്പോഴാണ് കേരളത്തിന്റെ മാതൃക കേൾവികേട്ടത്. പിന്നീട് സമ്പൂർണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് പുതുവഴികാട്ടി.എന്നാൽ വനവാസി മേഖലയിലും മറ്റും ഇന്നും തുടരുന്ന ശിശുമരണങ്ങൾ കേരള മാതൃകയുടെമേൽ ചോദ്യങ്ങൾ വീഴ്ത്തുന്നു.മലയാളിക്ക് എന്നും ആരോഗ്യം സമ്മാനിച്ച ശുചിത്വബോധത്തിൽ കരിനിഴലാകുകയാണ് വഴിനീളെയുള്ള മാലിന്യനിക്ഷേപങ്ങൾ.
പ്രാണൻ നിലനിർത്തിയിരുന്ന നിളയും സഹ്യനും സ്വന്തം ശ്വാസത്തിനായി കേഴുന്നത് 60ന്റെ നേർക്കാഴ്ചകളാകുന്നു. ഇടതിലൂടെ തുടങ്ങിയ കേരള രാഷ്ട്രീയം അറുപതിലെത്തുമ്പോൾ പതിവുകൾ വിട്ട് മാറ്റത്തിന്റെ ദിശയിലേക്ക് നീങ്ങുന്നു എന്നതും ശ്രദ്ധേയം. പുറംലോകത്തെ വേഗം അറിയുന്ന പുതുതലമുറ കുതിക്കുന്നത് പ്രതീക്ഷകളോടെ തന്നെ