സമുദ്രാധിപത്യം ലക്ഷ്യമിടുന്ന ചൈനയ്‌ക്ക് ഭീഷണിയായി ഭാരതത്തിന്റെ പി – 8 ഐ വിമാനങ്ങൾ . അന്തർവാഹിനികളുടെ എണ്ണത്തിൽ ഇന്ത്യയെ കടത്തിവെട്ടുന്ന ചൈന പക്ഷേ ഇക്കാര്യത്തിൽ ആശങ്കയിലാണ് . ആണവ അന്തർവാഹിനിയെപ്പോലും ഞൊടിയിടയിൽ തകർക്കുന്ന ബോയിംഗിന്റെ പി – 8 ഐ വിമാനങ്ങൾ കൂടുതൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ചൈനയുടെ ഉറക്കം കെടുത്തുന്നത്
നിലവിൽ 8 പി -8 ഐ വിമാനങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത് . പുതിയ നാലെണ്ണം കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സേന. അമേരിക്കൻ നാവികസേനയുടെ കരുത്തായ അന്തർവാഹിനി കൊലയാളി പി – 8 എ പോസിഡോണിന്റെ മറ്റൊരു രൂപമാണിത്. മണിക്കൂറിൽ 789 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വിമാനത്തിന്റെ നീളം 39.47 മീറ്ററാണ് .
അത്യധികം പ്രഹര ശേഷിയുള്ള ഹാർപൂൺ ബ്ളോക്ക് -2 മിസൈലുകൾ , എം കെ – 54 ടോർപിഡോകൾ , റോക്കറ്റുകൾ എന്നിവ പി -8 ഐക്ക് കരുത്തു പകരും . ശത്രു അന്തർവാഹിനികളെ കണ്ടെത്താൻ സുസജ്ജമായ റഡാറുകളും സെൻസറുകളും . കഴുകൻ കണ്ണുകളുമായി ചുറ്റിപ്പറക്കുന്ന ഈ കൊലയാളിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ എത് അന്തർവാഹിനിയും കഷ്ടപ്പെടുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധാഭിപ്രായം.
ഇന്ത്യൻ തീരത്തേക്കണയുന്ന ശത്രുവിനെ കണ്ടെത്താനും ആവശ്യമെങ്കിൽ ഞൊടിയിടയിൽ തകർത്തു തരിപ്പണമാക്കാനും ഈ കൊലയാളി വിമാനത്തിനു കഴിയും. അന്തർവാഹിനി കരുത്തിൽ ഇന്ത്യയെ പിന്നിലാക്കാൻ ശ്രമിക്കുന്ന ചൈനയ്‌ക്ക് ഒരു മുന്നറിയിപ്പാണ് പി – 8 ഐ. പുതുതായി ഓർഡർ ചെയ്ത നാല് വിമാനങ്ങൾ 2020 ഓടെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും .