-കാവാലം ജയകൃഷ്ണൻ
പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ ഇന്നു വരെയും ബാലിശമായ ന്യായവാദങ്ങളുടെ പേരിൽ സഭ അലങ്കോലമാവുകയോ, നിർത്തി വയ്‌ക്കേണ്ടി വരികയോ ചെയ്യുകയാണ്. കറൻസി മാറ്റം വിഷയമായി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷപ്പാർട്ടികൾ സഭ അലങ്കോലമാക്കുന്നത്. രാജ്യം നിർണ്ണായകമായ ഒരു സാമ്പത്തിക പരിണാമത്തിനും, നവീകരണത്തിനും സാക്ഷ്യം വഹിക്കുമ്പോൾ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും പ്രവർത്തിക്കേണ്ട പ്രതിപക്ഷപ്പാർട്ടികളാണ് ഗുരുതരമായ ഈ കൃത്യവിലോപം കാണിക്കുന്നതെന്ന് നാം ഓർക്കേണ്ടതുണ്ട്.
അടിസ്ഥാനരഹിതമായ ന്യായവാദങ്ങളുടെ പേരിലാണ് ഇക്കൂട്ടർ ഓരോ ദിവസവും സഭ സ്തംഭിപ്പിക്കുന്നത്. എളുപ്പത്തിൽ ഉദാഹരിക്കാവുന്ന ഒരു സംഭവം സൂചിപ്പിക്കാം; കറൻസി മാറ്റത്തേത്തുടർന്ന് മരിച്ചവർക്കു വേണ്ടി സഭ അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയടക്കമുളളവർ ഒരു ദിവസം സഭ സ്തംഭിപ്പിച്ചത്. ഈ ആവശ്യത്തിനു പിന്നിൽ എന്തു ന്യായമാണുളളത്? കറൻസി നിരോധനത്തേത്തുടർന്ന് ഒരു പൊലീസ് നടപടിയോ, കലാപമോ ഉണ്ടായിട്ടില്ല. അത്തരം ക്രമസമാധാനപ്രശ്നങ്ങളുടെയൊന്നും പേരിലല്ല അഥവാ മരണങ്ങൾ ഉണ്ടായെങ്കിൽ തന്നെ സംഭവിച്ചിട്ടുളളത്. മാദ്ധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന ഇത്തരം വാർത്തകൾ പലതും വ്യാജമോ, പെരുപ്പിച്ചു കാട്ടിയതോ ആണെന്ന് വ്യക്തമായതുമാണ്. ഈ സാഹചര്യത്തിൽ രാഷ്‌ട്രത്തിന്റെ പരമോന്നത നിയമനിർമ്മാണസഭകൾ, ഈ നാട്ടിലെ ദരിദ്രനും, സമ്പന്നനും, യാചകർ വരെ നികുതി നൽകുന്ന ലക്ഷങ്ങളുടെ വില ഓരോ മിനുട്ടിനുമുളള പ്രവർത്തനം സ്തംഭിപ്പിക്കുന്നത് രാജ്യദ്രോഹത്തിനു തുല്യമായേ പൗരബോധമുളളവർക്കു കാണാൻ കഴിയൂ.
വരിയിൽ നിൽക്കേണ്ടി വരുന്ന സാധാരണക്കാരേക്കുറിച്ചു വാചാലരാകുന്ന ചില തൽപ്പര രാഷ്‌ട്രീയ കക്ഷികൾ അതേ സാധാരണക്കാരുടെ ലക്ഷങ്ങളാണ് സഭ സ്തംഭിപ്പിക്കുന്നതിലൂടെ ഇല്ലായ്മ ചെയ്യുന്നതെന്ന് ചിന്തിക്കാത്തതെന്തു കൊണ്ടാണ്? അനുദിനം രാജ്യത്തു നടക്കേണ്ട ഗൗരവതരവും, സങ്കീർണ്ണവുമായ നിരവധി പുരോഗമനാത്മക പ്രവർത്തനങ്ങളെ, രാഷ്‌ട്രനിർമ്മിതിയെ, ആഭ്യന്തര വികസനത്തെ ഒക്കെക്കുറിച്ച് ചിന്തിക്കുകയും, തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ട ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലിരുന്ന് ആഭിചാരക്രിയ ചെയ്യുകയാണിക്കൂട്ടർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരോദാത്തമായ തീരുമാനത്തിന്റെ ഗുണഫലങ്ങൾ ഭാരതം ഇനി കാണാനിരിക്കുന്നതേയുളളൂ. കോടിക്കണക്കിനു രൂപയുടെ കളളനോട്ടുകളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതെയായത്. രാഷ്‌ട്രനിർമ്മിതിക്കു മുതൽക്കൂട്ടാവേണ്ട ഒരു ലക്ഷത്തിനു മുകളിൽ കോടി രൂപയാണ് ഈ തീരുമാനം വഴി റിസർവ്വ് ബാങ്ക് തിരിച്ചു പിടിച്ചത്. അതു പോലും കണക്കുകൾ പ്രകാരം പത്തു ശതമാനമേ ആയിട്ടുളളൂ എന്നും വിലയിരുത്തപ്പെടുമ്പോൾ, ഭാരതത്തിലുടനീളമായി കളളപ്പണക്കാരുടെ നിലവറകളിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന പണത്തിന്റെ ബാഹുല്യം എത്രയെന്ന് നാം ചിന്തിക്കണം. ഭാരതത്തെ ഒരു വികസിതരാഷ്‌ട്രമായി പടുത്തുയർത്താൻ പര്യാപ്തമായ നിധിശേഖരമാണ് നമുക്കിടയിൽ ഒളിഞ്ഞു കിടന്നത്. ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് അന്നമുണ്ണാനുളള പണമാണ് സ്വാർത്ഥമതികളുടെ സ്വകാര്യ ശേഖരത്തിൽ മറഞ്ഞിരുന്നത്. ചികിത്സകിട്ടാതെയും, പോഷകാഹാരമില്ലാതെയും ഇന്നും വിലപിക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അവകാശമാണ് രാഷ്‌ട്രീയക്കാരുൾപ്പെടെയുളളവരുടെ കൈകളിൽ വീർപ്പു മുട്ടിക്കഴിഞ്ഞിരുന്നത്. ഈ കളളപ്പണശേഖരത്തിനെല്ലാം പുറമേയാണ് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച് വിതരണം ചെയ്തിരുന്ന കോടിക്കണക്കിനു കളളനോട്ടുകൾ.
രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അനുദിനം താഴെയ്‌ക്കു വലിച്ചിരുന്ന ഈ സമസ്യയ്‌ക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രി സ്വീകരിച്ച സാഹസികമായ മാർഗ്ഗം ഒരിക്കലും സ്വാർത്ഥമതിയായ ഒരു രാഷ്‌ട്രനേതാവിന് സ്വപ്നം കാണാൻ പോലും കഴിയില്ല. കാരണം നാമിന്നു കാണുന്നതു പോലെ നിരവധി പ്രതിഷേധങ്ങളെയും, വിമർശനങ്ങളെയും നേരിടാൻ ഒരു രാഷ്‌ട്രനേതാവും ആഗ്രഹിക്കുകയില്ല. അതേസമയം, ജനസമ്മതിയേക്കാൾ രാഷ്‌ട്രനന്മ കൊതിച്ച നരേന്ദ്രമോദി തന്റെ ഉറച്ച തീരുമാനം നടപ്പാക്കുകയായിരുന്നു. അതാവട്ടെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയിൽ കരുത്തിന്റെ ശിലാഫലകങ്ങൾ പണിഞ്ഞു ചേർക്കുകയും ചെയ്യുന്നു.
ഓരോ തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയക്കാർ ആയുധമാക്കാറുളള ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി, കളളപ്പണം, വാസസ്ഥലം ഇങ്ങനെ ഒരു സാധാരണക്കാരന്റെ അടിസ്ഥാന അവകാശങ്ങളിന്മേൽ ശാശ്വതമായ ഒരു പരിഹാരത്തിനായാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ആ ശ്രമത്തെ ജാതി-മത-കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ രാഷ്‌ട്രത്തെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്തപ്പോൾ കൊടും വിമർശനങ്ങളും, ഭീഷണിയും, ഇരവാദവുമായി ജനങ്ങളെ ഭയപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നാം നികുതി കൊടുക്കുന്ന പണം കൊണ്ട് നടന്നു പോകുന്ന നിയമനിർമ്മാണസഭകളിൽ, നാം അനുവദിച്ചു കൊടുത്ത സർവ്വ ആനുകൂല്യങ്ങളും പറ്റി, പണിയെടുക്കാതെ അവിടുത്തെ പ്രവർത്തനം സ്തംഭിപ്പിക്കുന്നവർ രാഷ്‌ട്രത്തിന്റെ എത്ര വലിയ ശത്രുക്കളാണെന്നും നാം തിരിച്ചറിയണം. കളളപ്പണം മാത്രമല്ല ഇത്തരക്കാരുടെ പൊയ്മുഖങ്ങൾ കൂടിയാണ് ഇത്തരം സംഭവങ്ങളിലൂടെ മറനീക്കി പുറത്തു വരുന്നത്.