കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബൻ മുൻ ഭരണാധികാരിയുമായിരുന്ന ഫിദൽ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബൻ ടെലിവിഷനിലൂടെ സഹോദരൻ കൂടിയായ പ്രസിഡന്റ് റൗൾ കാസ്ട്രോയാണ് വാർത്ത പുറത്ത് വിട്ടത്.
ആഗോള തലത്തിൽ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യുഗാന്ത്യത്തിന് ആക്കം കൂട്ടിയാണ് കാസ്ട്രോയുടെ വിടവാങ്ങൽ. എന്നും വൻതോക്കുകളെ വെല്ലുവിളിച്ച കാസ്ട്രോ കാലയവനികക്കുള്ളിൽ മറയുന്നത് ഒരു ചരിത്രത്തിന്റെ ശേഷിപ്പുമായാണ്. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കിലോമീറ്റർ അകലെ ബിറാനിലെ ഒരു ധനിക കർഷക കുടുംബത്തിൽ ജനിച്ച ഫിദൽ കാസ്ട്രോ 1959ലാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്.
അമേരിക്കൻ പിന്തുണയോടെ ഭരിച്ച ബാറ്റിസ്റ്റയെ അട്ടിമറിച്ച് ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ആക്കി. വിപ്ലവാനന്തരം വിവിധ സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് പാർട്ടികളെ ലയിപ്പിച്ച് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് രാജ്യത്തെ പുതിയ പന്ഥാവ് വെട്ടിത്തുറന്നു. തുടർന്ന് ലോകകത്തിന്റെ പഞ്ചസാരക്കിണ്ണമെന്നറിയപ്പെടുന്ന ക്യൂബയുടെ വാണിജ്യ-വ്യവസായ മേഖലകൾ ദേശസാത്ക്കരിച്ചു.
സോവിയറ്റ് യൂണിയന്റെ സഹായം ആദ്യകാലഘട്ടം മുതലുണ്ടായിരുന്നെങ്കിലും യുഎസ്എസ്ആറിന്റെ തകർച്ച ഫിദൽ കാസ്ട്രോയെന്ന നേതാവിനെ തളർത്തിയില്ല. 49 വർഷത്തെ ഭരണത്തിനിടയിൽ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള വൻതോക്കുകളെ പലവട്ടം വെല്ലുവിളിച്ചു. ഉപരോധ ഭാരത്താൽ കുട്ടികളടക്കമുള്ളവർ പിടഞ്ഞ് വീണപ്പോഴും കാസ്ട്രോ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
പല വിധ രോഗങ്ങൾ അലട്ടിയിരുന്ന ഫിദൽ 2008 ഫെബ്രുവരി 24 നാണ് 49 വർഷത്തെ തന്റെ ഭരണ കാലഘട്ടത്തിന് വിരാമമിടുന്നത്. സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് വഴി മാറിയെങ്കിലും 2011വരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ചു.
ആറ് വട്ടം ക്യൂബയെ നയിച്ച ഫിദലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. പലവട്ടം മരിച്ചെന്ന് അമേരിക്ക വിധിയെഴുതിയ കാസ്ട്രോ ഇനി അഭ്യൂഹങ്ങൾക്കും തിരിച്ചുവരവുകൾക്കും ഇടമില്ലാത്ത ലോകത്തേക്കാണ് യാത്രയായത്.