അമേരിക്കയിലെ ഒഹായോ സർവ്വകലാശാലയിൽ വിദ്യാർത്ഥി നടത്തിയ കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ക്യാമ്പസിലെ വിദ്യാർത്ഥിയും സൊമാലിയൻ അഭയാർത്ഥിയുമായ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു.
സൊമാലിയയിൽ നിന്നുള്ള അഭയാർത്ഥി അബ്ദുൾ അലി അർത്താൻ എന്ന വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാസേന അറിയിച്ചു. ഇയാൾ ഇതേ ക്യാമ്പസിലെ വിദ്യാർത്ഥിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
വാഹനത്തിലെത്തിയ അക്രമി ക്യാമ്പസിലൂടെ നടന്നുപോവുകയായിരുന്നവരുടെ നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. തുടർന്ന് കത്തി കൊണ്ടും ആക്രമണം നടത്തി. ക്യാമ്പസിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയുമാണ് ആക്രമിച്ചത്. നിരവധി പേർക്ക് പരുക്കുണ്ട്.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവെച്ച് കൊന്നു. അക്രമിയെത്തിയ വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. സംഭവത്തിൽ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിക്ക് ഭീകരബന്ധം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകൾ ഇത്തരം ആക്രമണങ്ങൾ നടത്താൻ സാധ്യത ഉണ്ടെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.