സന്തോഷ് രാജേന്ദ്രൻ
മലയാളം വെബ് ലോകത്ത് രാഷ്‌ട്രീയക്കാരല്ലാതെ ഇടതു പക്ഷത്തെ വിമർശിക്കുന്ന പ്രമുഖ വ്യക്തികളെ കണ്ടിട്ടുണ്ടോ ? പോട്ടെ ഒരു പൊടിക്ക് കുറയ്‌ക്കാം ഇടതു പക്ഷത്തിന് താത്പര്യമില്ലാത്ത വിഷയങ്ങളെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെ കാണാറുണ്ടോ ? കുറവാണല്ലേ ? സോഷ്യൽ മീഡിയ വിട്ട് സിനിമകളിലേക്ക് വന്നാൽ നായകൻ കട്ടകമ്മി , അല്ലെങ്കിൽ നായകന്റെ അച്ഛൻ പഴയ ജില്ലാ സെക്രട്ടറി. ഏറ്റവും കുറഞ്ഞത് നായകന്റെ ലൈബ്രറിയിൽ അടുക്കി വച്ചിരിക്കുന്ന “മൂലധന” ത്തിന്റെ കോപ്പിയെങ്കിലും കാണും. നല്ലവരായ മുഖ്യമന്ത്രിമാർക്ക് നായനാരുടെയോ അച്യുതാനന്ദന്റെയോ രൂപസാദൃശ്യം. ഇനി വില്ലൻ എങ്ങാനും കമ്മിയാണെങ്കിൽ ഉദാത്ത കമ്യൂണിസത്തെ പറ്റി കാണ്ഡം കാണ്ഡമായി അയാളോട് പ്രസംഗങ്ങളും. എന്താ ഇങ്ങനെ ?
ഒരു തവണ ലോകം മുഴുവൻ കറങ്ങി വന്നാൽ ഇത്രമേൽ പരാജയപ്പെട്ട വേറൊരു പ്രത്യയശാസ്ത്രം ലോകത്തിൽ വേറെ ഇല്ല എന്ന് കാണാം. എന്നിട്ടും എന്തെ പ്രബുദ്ധർ എന്നറിയപ്പെടുന്ന ഇത്രയധികം സാക്ഷരതയുള്ള മലയാളി സമൂഹം മാത്രം ഈ “കമ്മിത്തത്തെ” ഉദാത്തമായി കാണുന്നത് ?
ഫാസിസം അപകടകരമാണ് എന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാവില്ലല്ലോ. പക്ഷെ ഫാസിസം അതിന്റെ സർവ്വ സീമകളെയും തകർത്ത് ഭീമാകാരം പൂണ്ടത് അത് കമ്യൂണിസത്തിന്റെ ചുമലിൽ എറിയപ്പോളാണ്. സോവിയറ്റ് യൂണിയൻ തൊട്ടിങ്ങോട്ടു ചോരയും പട്ടിണിയും കിനിയുന്ന ചരിത്ര താളുകൾ നീണ്ടു കിടക്കുകയാണ്. അതിന്റെ പൊതു സ്വഭാവവും രീതിയും എല്ലായിപ്പോഴും പൊതുശത്രുവിനെ ഉയർത്തിക്കാട്ടി അതിന്റെ ഉദാത്തത ഉദ്ഘോഷിച്ചുകൊണ്ടിരിക്കലാണ്. ശത്രുവില്ലെങ്കിൽ കമ്യൂണിസവും ഫാസിസവുമില്ല. കേരളത്തിലും സംഭവിക്കുന്നത് മറ്റൊന്നല്ല. ആരാണ് നമ്മുടെ ശത്രുക്കൾ ? അംബാനി, അദാനി, ടാറ്റ, ബിർള, അമേരിക്ക, ഇസ്രായേൽ. “എടാ ഒബാമേ നീ ഞങ്ങളെ ഭയക്കുന്നു എന്ന് ഞങ്ങൾക്കറിയാം” എന്ന് പറയുന്ന ലോക്കൽ നേതാവും , അതുകേട്ടു കയ്യടിക്കുന്ന അണികളും കേരളത്തിൽ ഒരു സാധാരണ കാഴ്ചയാണ്. അത് മുൻപ് ബുഷ് ആയിരുന്നു ഇനി ട്രംപ് ആകും എന്ന് മാത്രം.
മുതലാളിത്ത സ്ഥാപനങ്ങളും രാജ്യങ്ങളും ലോകമെങ്ങും ഉള്ളതാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ കറുത്ത വശത്തിനു നേരെ സമൂഹം ജാഗരൂകരാകേണ്ടതുമുണ്ട്, പക്ഷെ മുതലാളിത്തം എന്നത് കേട്ടാൽ അറപ്പു തോന്നേണ്ട വാക്കാണോ ? അതും മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപോത്പന്നങ്ങളായ ഫേസ് ബുക്കും ഡിഎസ്എൽആർ ക്യാമറകളും ഐഫോണുകളും തുടങ്ങി കോണ്ടം വരെ സമരായുധമാക്കുന്ന നമ്മൾ മലയാളിക്ക് അതെ മുതലാളിത്തം എങ്ങനെ വർഗ ശത്രുക്കളാകും ? ഉത്തരം ലളിതമാണ്.
ഇവരൊന്നും ജനങ്ങളുടെ ശത്രുവൊന്നുമല്ല. കമ്യൂണിസത്തിന്റെ സൈദ്ധാന്തീക ശത്രുക്കളാണ്. ആ ശത്രുതാ മനോഭാവത്തെ നാടകങ്ങൾ കൊണ്ടും , സിനിമ കൊണ്ടും , കഥകൾ കൊണ്ടും കൂലി എഴുത്തുകാരെ കൊണ്ടും നമ്മുടെ ഉള്ളിൽ പ്രതിഷ്ടിച്ചതാണ്. ഈ പറഞ്ഞതിനെ എതിർക്കാൻ തോന്നുന്നുണ്ട് അല്ലെ ? സ്വാഭാവികമാണ്, കാരണം എല്ലായിപ്പോളും നുണകൾക്ക് മുകളിൽ പെരും നുണകൾ കെട്ടിപ്പൊക്കാൻ കമ്യൂണിസം കാട്ടിയ മിടുക്കിന് തുല്യം നിൽക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരു നേരത്തെ റോട്ടിക്ക് വേണ്ടി സോവിയറ്റു റഷ്യയിൽ പാവങ്ങൾ ക്യൂ നിൽക്കുന്നു എന്ന വാർത്ത 25 വർഷം മുന്നേ കേരളത്തിലെ കമ്യൂണിസ്റ് അണികൾക്ക് മാത്രമല്ല ശരാശരി പൊതുജനത്തിനു പോലും മുതലാളിത്തം പടച്ചു വിടുന്ന വെറും നുണയായിരുന്നു എന്ന് ഓർക്കണം. ഇന്നീ ഇന്റർനെറ്റ് യുഗത്തിൽ അതേക്കാളെത്രയോ ദാരുണമായിരുന്നു അവിടത്തെ അവസ്ഥയെന്ന് നമുക്കറിയാം.
ഇനി കുറച്ചു പേരുകൾ പറയാം. വികെ ആദർശ്, സനൽ കുമാർ ശശിധരൻ, ജൂഡ് ആന്റണി ജോസഫ്. ഇനിയും ഒരുപാട് പേരുകളുണ്ട് പക്ഷെ ഉദാഹരണം എന്ന നിലക്ക് ഇത് മതി. ഇവർ മൂന്ന് പേരും സംഘ പരിവാർ രാഷ്‌ട്രീയത്തെ വിമർശിച്ചിരുന്ന, വിമർശിയ്‌ക്കുന്ന ആളുകളാണ്. ഒരു സുപ്രഭാതത്തിൽ മൂന്ന് പേർക്കും സംഘപരിവാർ സഹയാത്രീകർ എന്ന ലേബലും ചാർത്തി സൈബർ കമ്മി കൂലിത്തല്ലുകാർ ഇവരുടെ ഫെയിസ്ബുക്ക് പ്രൊഫൈലുകളിലേക്ക് വെട്ടുകിളികളെ പോലെ പാഞ്ഞു കയറി. എന്താ ഇവർ ചെയ്ത അപരാധം ? ആദ്യത്തെ രണ്ടു പേരും “കറൻസി പിൻവലിക്കലിനെ” അനുകൂലിച്ചു പോസ്റ്റുകൾ ഇട്ടു. ജൂഡ് കമ്യൂണിസ്റ് രാഷ്‌ട്രീയത്തെ പരിഹസിക്കുന്ന രീതിയിൽ ഒന്നും.
ഫലമെന്തായി..ആദർശ് ഫേസ് ബുക്ക് ഉപേക്ഷിച്ചു. ബാക്കിയുള്ളവർ ക്ഷമ പറഞ്ഞാൽ അവർക്ക് അവരുടെ ജീവനോപാധികളുമായി മുൻപോട്ടു പോകാം എന്ന നിലയിലെത്തി. ഫാസിസത്തിന്റെ രണ്ടാമത്തെ സ്വഭാവമാണ് കണ്ടത്. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതിരിക്കുക! തങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ എടുക്കുന്ന വ്യക്തികളെ നിശ്ശബ്ദരാക്കുന്ന തന്ത്രം.
ഒരു പേരുകൂടി “കാണാപ്പുറം നകുലൻ”. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കുത്തക പൂർണ്ണമായും നിലനിന്ന മേഖലയാണ് മലയാളം ബ്ലോഗുകൾ. ആ ബ്ലോഗുകളിൽ “കാർഗിൽ യുദ്ധം ഇന്ത്യയുടെ സൃഷ്ടിയോ? , “മുംബൈ ആക്രമണം ആർഎസ്എസ് നടത്തിയതോ ? തുടങ്ങിയ ഗംഭീര വിഷയങ്ങൾ ചർച്ചക്ക് വന്നിരുന്നു. എലീറ്റ് ക്ലാസ് കമ്മികൾ അഥവാ താത്വീകർ ഇത്തരം ലേഖനങ്ങൾ എഴുതി വിടുകയും സാധാരണ അന്തം കമ്മികൾ അഥവാ സൈബർ വെട്ടുകിളി സംഘം അതിൽ കമന്റുകൾ കൊണ്ട് നിറക്കുകയുമായിരുന്നു പതിവ്. പൂർണ്ണമായും ഒരു കമ്മി സ്‌പേസ്.
ആ സ്‌പേസിലേക്കാണ് കാണാപ്പുറത്തെ പോലുള്ള കമ്മി ഐഡിയോളജിയെ വിമർശിക്കുന്ന ആളുകൾ നടന്നു കയറിയത്. കമ്മി പ്രൊപ്പഗണ്ടകൾ ചോദ്യം ചെയ്യപ്പെട്ടു എന്നല്ല നിഷ്ടൂരമായി തെളിവുകൾ സഹിതം കീറി എറിയപ്പെട്ടു. തെളിവുകൾ ആവശ്യമുള്ളവർക്ക് കാണാപ്പുറത്തിന്റെ ബ്ലോഗുകൾ പോയി നോക്കാം.
അതിനെ പരാജയപ്പെടുത്താൻ സ്വീകരിക്കപ്പെട്ടത് ഫാസിസത്തിന്റെ അടുത്ത തന്ത്രമാണ്. “സാമൂഹിക ഉന്മൂലനം”. ടിപി ചന്ദ്രശേഖരനെ ഭൗതീക ലോകത്ത് നിന്ന് ഇല്ലാതാക്കാം എങ്കിൽ സൈബർ ലോകത്ത് അത് ബ്ലോക്കും ഊരുവിലക്കുമായിരുന്നു. തങ്ങൾക്ക് താത്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും അവരുടെ ബ്ലോഗുകൾ തിരസ്കരിക്കാനും അന്ന് എടുക്കപ്പെട്ട തീരുമാനം ഇന്ന് നവമാധ്യമങ്ങളിലും തുടരുന്നു. പല സൈബർ കമ്മിതാത്വീകരുടെയും പോസ്റ്റുകൾ എതിരാളികളെ പൂർണ്ണമായും ലിസ്റ്റ് ചെയ്ത് ബ്ലോക്ക് ചെയ്ത ശേഷം തീർത്തും എതിർ ശബ്ദം ഇല്ലാത്ത ലോകത്തതാണ് എന്ന് എത്രപേർക്കറിയാം ?
വേറൊരു തന്ത്രം സ്മാർത്തവിചാരമാണ്. “അയ്യേ ഇയാളിങ്ങനെയാണൊ ഇത്ര മോശക്കാരനാണെന്ന് ഞാനറിഞ്ഞില്ല“ എന്ന് എതിരാളിയെ പേരെടുത്ത് പറഞ്ഞ് ഏത്രെങ്കിലും താത്വികക്കമ്മി ആദ്യം ഒരു കുറിപ്പിറക്കും. അതിന്റെ കമന്റുകളായി അയാളൊക്കെ തമാശയല്ലേ ചേട്ടാ തുടങ്ങി ആ വ്യക്തി ആദ്യ ദിനം സൈബർ ലോകത്ത് വന്നതുമുതലുള്ള ‘ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങ്‘ ആവേശക്കൂളികൾ തുടങ്ങും. അതിന്റെ തുടർച്ചയായി ഇയാൾ വെറും ഒരു സംഘിയായി മാറി, ഞാനിയാളെ ബ്ളോക്കുന്നു എന്ന വിധി നിശ്ചയിയ്‌ക്കലുമായി കുറേ കുറിപ്പുകളിറങ്ങും. ആളൊരു സെലിബ്രിറ്റിയാണെങ്കിൽ കൂലി ട്രോളെഴുത്ത് കമ്മികളിൽ നിന്ന് വ്യക്തിഹത്യയുടെ അങ്ങേത്തലയ്‌ക്കൽ നിൽക്കുന്ന ട്രോളുകൾ ഹാസ്യമെന്ന നിലയിൽ നിരന്തരം പുറത്തുവന്നുകൊണ്ടിരിയ്‌ക്കും. അതോടെ ഈ ബഹളം കണ്ട് അമ്പരന്ന് നിൽക്കുന്നവനെ ഊരുവിലക്കിയത് പോലെയാകും. സോഷ്യൽ ശവമടക്ക്. ഭ്രഷ്ട് കൽപ്പിക്കൽ. പിന്നെ തുറയേറുകയോ വേറൊരു സ്വത്വം സ്വീകരിയ്‌ക്കുകയോ മാത്രം വഴി.
മോഹൻലാലിനെ മനപ്പൂർവം പറയാതിരുന്നതാണ്. അല്ലെങ്കിൽത്തന്നെ ആവശ്യത്തിനു ലേബലടികൾ നേരത്തേ തന്നെ പതിഞ്ഞിട്ടുള്ളയൊരാളാണ് മോഹൻലാൽ. പത്തനാപുരത്ത് ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിനുറങ്ങിയിട്ടുപോലും. രാജ്യസ്നേഹത്തിന്റെ സ്വരത്തിൽ സംസാരിയ്‌ക്കുന്നു എന്നത് മാത്രമാണ് മോഹൻലാലിനുണ്ടായ ഒരേ ഒരു കുറവ്. രാജ്യസ്നേഹം സമം സംഘപരിവാർ എന്ന് അവർ തന്നെ ചാർത്തിക്കൊടുക്കുന്ന സമവാക്യമാണ്.
ചുരുങ്ങിയപക്ഷം ഗീതാ ഗോപിനാഥ് എന്ന പിണറായിയുടെ ഹാർവാർഡ് ഉപദേശകയ്‌ക്ക് കൊടുത്ത സ്വാതന്ത്ര്യമെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇടതു പക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ മോഹൻ ലാലിനു പ്രതീക്ഷിച്ചുവോ? ഇല്ല കൊടുക്കില്ല, കാരണം മോഹൻലാൽ അദ്ദേഹത്തിനു കിട്ടിയ ചില പദവികളുടെ ഭാരം കൊണ്ടുതന്നെ രാജ്യത്തിനു വേണ്ടി സംസാരിയ്‌ക്കാൻ ബാധ്യസ്ഥനാണ്. അങ്ങനെയുള്ളയൊരുത്തനെ വ്യക്തിഹത്യ നടത്തി ഇമേജ് നശിപ്പിച്ചില്ലെങ്കിൽ എന്നും തങ്ങൾക്ക് ഭീഷണിയായിരിയ്‌ക്കുമെന്ന് അവർക്കറിയാം.
ഇനി ഒരു പക്ഷെ കേരളസമൂഹത്തിന്റെ പൊതു പ്രശ്നമാണ് ഈ കണ്ടത് അല്ലാതെ കമ്യൂണിസത്തിന്റെയല്ല എന്നും കമ്യൂണിസം അന്യന്റെ സ്വരത്തെ സംഗീതം പോലെ കാണുന്നവരാണ് എന്നും അറിയാതെ എങ്കിലും കരുതുന്നവർക്കായി കൊല്ലപ്പെട്ടതും ഗൂലാഗെന്ന കോൺസണ്ട്രേഷൻ ക്യാമ്പുകളിൽക്കിടന്ന് നരകിച്ചു മരിച്ചവരുമായ കോടിക്കണക്കിനു എഴുത്തുകാരുടെ പ്രതിനിധികളായി രണ്ട് പേരെക്കുറിച്ച് കൂടി പറഞ്ഞു നിർത്തതാം.
പഴയകാല സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗോസ്കൊമിദാട് Goskomizdat എന്നൊരു വിഭാഗമുണ്ടായിരുന്നു. ആരെന്തെഴുതണം, എങ്ങനെയെഴുതണം, എന്ത് പ്രസിദ്ധീകരിയ്‌ക്കണമെന്നുമൊക്കെ തീരുമാനിച്ചിരുന്നത് പാർട്ടിയുടെ ആ വിഭാഗമായിരുന്നു.
സോഷ്യലിസ്റ്റ് റിയലിസത്തിനു ചേരുന്നതല്ല എന്ന് കണ്ട് ബോറിസ് പാസ്റ്റർനാക് എഴുതിയ നൊബേൽ സമ്മാനം നേടിയ ഡോക്ടർ ഷിവാഗോ എന്ന പുസ്തകം അവർ നിരോധിച്ചതാണ്. ആരുമറിയാതെ യൂറോപ്പിലേയ്‌ക്ക് കടത്തിയ അതിന്റെ കയ്യെഴുത്ത് പ്രതി യൂറോപ്പിലാണ് പ്രസിദ്ധീകരിച്ചത്.
ബോറിസ് പസ്റ്റർനക് എന്ന് പറഞ്ഞാലോ ഡോക്ടർ ഷിവാഗോ എന്ന് പറഞ്ഞാലോ കമ്യൂണിസ്റ്റ് സൈദ്ധാന്തിക വരട്ടുകൾ വായിച്ചു ശീലമുള്ളവർക്ക് കേരളത്തിൽ ഇന്നും ചൊറിഞ്ഞ് കയറും. ഇന്നും അവർ അദ്ദേഹം അമേരിയ്‌ക്കൻ സാമ്രാജ്യത്തത്തിന്റെ ചെരുപ്പുനക്കിയായിരുന്നുവെന്ന് സിദ്ധാന്തിയ്‌ക്കും.
സ്റ്റാർ മൂവീസ് എന്ന ചാനൽ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും ലഭ്യമായി വന്ന ഈ മില്യനിയത്തിന്റെ ആദ്യകാലങ്ങളിൽ ഡോക്ടർ ഷിവാഗോ എന്ന പുസ്തകത്തെ അവലംബമാക്കിയ അതേ പേരുള്ള സിനിമ അതിൽ പ്രക്ഷേപണം ചെയ്തു. ഇത് അമേരിയ്‌ക്കൻ സാമ്രാജ്യത്തത്തിന്റെ വീടുകളിലേയ്‌ക്കുള്ള കടന്നുകയറ്റമാണ് എന്ന് കേരളത്തിലെ കവലകളിലെ പ്രസംഗങ്ങളിൽ അന്നത്തെ സഖാവ് കോട്ടപ്പള്ളികൾ പ്രസംഗിച്ചിരുന്നു.
ജീവിതകാലം മുഴുവൻ പാസ്റ്റർനക്കിനു എന്നും പച്ചത്തെറി എഴുതി നിറച്ച കമ്യൂണിസ്റ്റുകാരുടെ കത്തുകൾ കിട്ടുമായിരുന്നു. അതായത് ജൂഡിനും ആദർശിനും സനലിനും മോഹൻലാലിനും ഒക്കെ അഭിമുഖീകരിക്കേണ്ടി വന്നത് കേവലം പ്രാദേശികമായ ഒരു പ്രശ്നമല്ല എന്ന് സാരം.
നിക്കോളാ ബുഖാരിൻ ബോൾഷെവിക് പാർട്ടി അംഗമായിരുന്ന വലിയൊരു ചിന്തകനും ശാസ്ത്രജ്ഞനുമായിരുന്നു. ബോൾഷെവിക് പാർട്ടിയിലായിരുന്നിട്ട് കൂടി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും നിഷ്കരുണമായി വധിയ്‌ക്കാൻ ഉത്തരവിടപ്പെടുകയും ചെയ്യപ്പെട്ടു. വ്യക്തമായി ഒരു കാരണവുമില്ല. സ്റ്റാലിന് അയാളെ ഇഷ്ടമല്ല അതു തന്നെ. റൊമൈൻ റോളണ്ടിനെപ്പോലെയുള്ള ലോകത്തെ അന്നത്തെ പ്രമുഖ സാംസ്കാരിക നായകർ വരെ ബുഖാരിനെ കൊല്ലരുതെന്ന് കാലിൽ വീണപേക്ഷിച്ചിട്ടും സ്റ്റാലിൻ അദ്ദേഹത്തെ വെടിവച്ചു കൊന്നു. മരിയ്‌ക്കുന്നതിനു തൊട്ടു മുന്നേ ബുഖാരിൻ സ്റ്റാലിനൊരു കുറിപ്പ് കൊടുത്തയച്ചു.
“കബാ (സ്റ്റാലിനോട് വളരെ അടുപ്പമുള്ളവർ അയാളെ വിളിച്ചിരുന്ന പേരാണത്) ഞാൻ മരിച്ചിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണുള്ളത്?“
“ഡോക്ടർ ഷിവാഗോ ഞാൻ വായിച്ചിട്ടില്ലെങ്കിലും അത് മോശം പുസ്തകം തന്നെ“ എന്നൊരു കളിയാക്കൽ പഴ(പുതു)മൊഴി പോലും റഷ്യയിലുണ്ടായിരുന്നു. മോഹൻലാലിന്റെ ബ്ലോഗ് ഞാൻ വായിച്ചിട്ടില്ല എങ്കിലും അത് മോശമായിപ്പോയി എന്ന് കേരളത്തിലെ സാഹചര്യത്തിൽ പറഞ്ഞാൽ തെറ്റുണ്ടാവുമോ?
ഇത് റഷ്യയിൽ മാത്രന്മല്ല, ചൈനയിൽ, വടക്കൻ കൊറിയയിൽ ക്യൂബയിൽ മുൻ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ എന്ന് വേണ്ട എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പൊതു സ്വഭാവമാണിത് , നോബൽ സമ്മാനം ലഭിച്ച പ്രൊഫസർ.ല്യൂ സിയോബോ ഉൾപ്പെടെ അനേകം എഴുത്തുകാരേയും കലാകാരന്മാരേയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തടവിലിട്ടിരുയ്‌ക്കുന്നത്. പലരും വീട്ടുതടങ്കലിലാണ്. വടക്കൻ കൊറിയയിലെ കാര്യം ഞാനായി പറയേണ്ടല്ലോ.
അപ്പോൾ പൊതു ശത്രുവിനെ പ്രതിഷ്ഠിക്കുക, ശക്തി ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക, എതിർ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക തുടങ്ങി ഫാസിസത്തിന്റെ ലക്ഷണമൊത്തത്തൊരു സ്‌പേസാണ് മലയാളം ഓൺലൈൻ ലോകം. അവർക്ക് പൂർണ്ണമായ അധികാരം കിട്ടാത്തത് കൊണ്ട് മാത്രമാണ് ശാരീരികമായ ശിക്ഷാവിധികൾ ഇല്ലാത്തത്.
അപ്പോൾ നമ്മുടെ ആദ്യ ചോദ്യത്തിലേക്ക് തിരിച്ചു വരാം മലയാളം വെബ് ലോകത്ത് രാഷ്‌ട്രീയക്കാരല്ലാതെ ഇടതു പക്ഷത്തെ വിമർശിക്കുന്ന പ്രമുഖ വ്യക്തികളെ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ അവരുടെ വിധി എന്താണ് എന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ “സൈബർ സാമൂഹിക ഉന്മൂലനം” അത് തന്നെ.
ഈ സൈബറിടത്തിൽ നിങ്ങൾക്ക് മൂന്ന് തിരഞ്ഞെടുപ്പുകൾ നടത്താം. കമ്യൂണിസത്തിന് വേണ്ടി എഴുതുന്ന താത്വികനാകുക. അതല്ലങ്കിൽ അതിനു ഷെയറുകളും ലൈക്കുകളും കൊടുക്കുന്ന വെട്ടുകിളികളെ പോലെ പറന്നെത്തി ശത്രുക്കളുടെ ചാറ്റിലും പോസ്റ്റുകളിലും തെറി അഭിഷേകം നടത്തുന്ന അന്തം കമ്മി വെട്ടുക്കിളികളാകുക. അതും നടന്നില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക. ഈ ചോയിസിനപ്പുറം നിങ്ങളെ കാത്തിരിക്കുന്നത് സാമൂഹിക ഉന്മൂലനമാണ്.
എന്നിരുന്നാലും ഇന്ത്യയെ പോലെ ഒരു ജനാധിപത്യ സമൂഹത്തിനുള്ളിൽ ഈ കമ്യൂണിസ്റ് ഫാസിസ്റ്റു വ്യവസ്ഥിതിക്ക് വലിയ ആയുസുണ്ടാവില്ല. ജനങ്ങൾക്ക് ഇന്റർ നെറ്റും സാമൂഹിക മാദ്ധ്യമങ്ങളും വലിയൊരു മാർഗമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഇരട്ടത്താപ്പുകളും പ്രൊപ്പഗാണ്ടകളും അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സാമൂഹികമായി ഉന്മൂലനം ചെയ്യപ്പെടും എന്ന് ഉറപ്പായിട്ടും ഇടതുപക്ഷ ഫാസിസത്തിനെതിരെ കൂടുതൽ കൂടുതൽ ആളുകൾ രംഗത്ത് വരുന്നത് ഒരു ശുഭസൂചനയാണ്.പെരും നുണകളുടെ മേലും പരാജയപ്പെട്ട തത്വശാസ്ത്രങ്ങളുടെ മേലും കെട്ടിപ്പൊക്കപ്പെട്ട വ്യവസ്ഥിതികൾ എല്ലാം തകർന്നിട്ടുണ്ട്. ഇനിയും അത് തകരുകതന്നെ ചെയ്യും. മലയാളം ഓൺലൈൻ രംഗവും വ്യത്യസ്തമല്ല