വാഷിംഗ്ടൺ: ഭാരതത്തിൽ 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ച തീരുമാനത്തെ പിന്തുണച്ച് യു.എസ്. അഴിമതിയെ നേരിടുന്നതിൽ പ്രധാനവും, അനിവാര്യവുമായ നീക്കമെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാർക്ക് ടോണർ കേന്ദ്രസർക്കാരിന്റെ നടപടിയെ വിശേഷിപ്പിച്ചത്.
ഭാരതത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കും പുതിയ നടപടിയേക്കുറിച്ച് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നും, അവർ പഴയ നോട്ടുകൾ മാറി പുതിയതു സ്വീകരിച്ചിട്ടുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ടോണർ, താൽക്കാലികമായ ബുദ്ധിമുട്ടുകൾ ഇക്കാര്യത്തിൽ ഉണ്ടാകുമെങ്കിലും അഴിമതിയെയും, നിയമവിരുദ്ധപ്രവർത്തനങ്ങളെയും നേരിടാൻ ഇത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി.
ഭാരതീയരെപ്പോലെ തന്നെ, കറൻസി പിൻവലിക്കൽ ഇവിടെ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്കും താൽക്കാലിക ബുദ്ധിമുട്ടുകൾ നൽകിയിട്ടുണ്ടാകാമെന്നും, അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അമേരിക്കൻ എംബസി വഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.