മെഡിലിൻ: എഴുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ കൊളംബിയയിലെ വിമാനാപകടം നടക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് ലാൻഡിംഗിനുളള അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ട്.
ഇലക്ട്രിക്കൽ സംവിധാനത്തിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം നിലംപതിക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അടിയന്തരമായി വിമാനം നിലത്തിറക്കുന്നതിനുളള അനുമതി തേടിയിരുന്നതായാണ് റിപ്പോർട്ട്. “ടോട്ടൽ ഇലക്ട്രിക്ക് ഫെയില്യുവർ” എന്നാണ് വിമാനത്തിന്റെ തകരാർ സംബന്ധിച്ച് കോക്ക്പിറ്റിൽ നിന്നും മെഡിലിൻ എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ച സന്ദേശം. രണ്ടാമത്തെ സന്ദേശത്തിൽ വിമാനത്തിലെ ഇന്ധനം പൂർണ്ണമായും അവസാനിച്ചതായും പറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്ലാക്ക് ബോക്സ് സന്ദേശമെന്ന നിലയിൽ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം അടിയന്തരമായി വിമാനം നിലത്തിറക്കുന്നതിന് പൈലറ്റ് ആവർത്തിച്ച് അപേക്ഷിച്ചതായാണ് വിവരം. അതേസമയം വാഷിംഗ്ടൺ പോസ്റ്റ് ഈ റിപ്പോർട്ടുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിലെ ഇന്ധനം തീർന്നതു സംബന്ധിച്ചും അവ്യക്തതയാണു നിലനിൽക്കുന്നത്. അപകടസാദ്ധ്യത മുന്നിൽക്കണ്ട്, അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി പൈലറ്റ് തന്നെ വിമാനത്തിലെ ഇന്ധനം ചോർത്തിക്കളഞ്ഞതാകാനുളള സാദ്ധ്യതയും വിദഗ്ദ്ധർ തളളിക്കളയുന്നില്ല.
അപകടത്തിൽപ്പെടുന്നതിനു മുൻപ് വിമാനം വൃത്താകാരത്തിൽ ചുറ്റിക്കറങ്ങിയിരുന്നതായി റഡാർ സംവിധാനങ്ങളിൽ നിന്നു ലഭ്യമായ രേഖകളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോർട്ടുകളുണ്ട്. വിമാനം അപകടത്തിൽപ്പെടുന്നതിനു മുൻപ് വിമാനത്തിനുളളിൽ ഇരുൾ നിറഞ്ഞിരുന്നതായും, യാത്രക്കാർ അപകടപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ അവഗണിച്ചതായും അപകടത്തിൽ നിന്നു രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തി. മിക്കവരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് നിലവിളിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.
അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് യു.എസ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് കൊളംബിയൻ അന്വേഷകർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തേത്തുടർന്ന് ബ്രസീലിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.