വാഷിംഗ്ടൺ: ചൈനയെ സമ്മർദ്ദത്തിലാക്കി ഡൊണാൾഡ് ട്രംപ് തായ്വാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും തമ്മിൽ പരസ്പര സഹകരണം സംബന്ധിച്ച് ചർച്ച നടത്തിയതായി ട്രംപ് ക്യാമ്പ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ചൈനയ്ക്കെതിരെ കൈക്കൊള്ളാൻ പോകുന്ന നിലപാടുകളുടെ ആദ്യ സൂചനയായിട്ടാണ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചത്. സാമ്പത്തിക, പ്രതിരോധ രംഗത്തും യോജിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. ജനുവരിയിൽ തായ്വാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സായ് ഇങ് വിനെ ട്രംപ് അഭിനന്ദിച്ചതായും ട്രംപ് ക്യാമ്പ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് ചൈനയുമായി സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരുന്ന ട്രംപിന്റെ പുതിയ നീക്കം അമേരിക്കയുടെ ചൈനയുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കും. തായ്വാനെ സ്വതന്ത്യരാജ്യമായി ഇനിയും അംഗീകരിക്കാത്ത ചൈന ട്രംപിന്റെ നീക്കത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ തായ് വാനുമായി അടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ചൈന എതിർത്തിരുന്നു. തായ്വാനുമായി ആയുധ ഇടപാട് നടത്താനുള്ള യുഎസിന്റെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. നേരത്തെ 650 കോടി ഡോളറിന്റെ ആയുധ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസുമായുള്ള സൈനിക ഉദ്യോഗസ്ഥ ബന്ധങ്ങൾ ചൈന ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് സൂചന