തിരുവനന്തപുരം: ഇടതുസർക്കാരിനെതിരേ വിമർശനവുമായി വി.എസ്.അച്യുതാനന്ദൻ. അനധികൃതനിർമ്മാണപ്രവർത്തനങ്ങൾക്ക് പിഴയീടാക്കിക്കൊണ്ട് അനുമതി നൽകാനുളള സംസ്ഥാനസർക്കാരിന്റെ നീക്കത്തിനെതിരേയാണ് വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തിയിരിക്കുന്നത്.
പിഴയീടാക്കിക്കൊണ്ട് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ പാടില്ല. ഇത് ദൂരവ്യാപകപ്രത്യാഘാതത്തിനു കാരണമാകും. നെൽവയൽ, തണ്ണീർത്തടങ്ങളുടെ നിയമലംഘനം നടത്തിയവർക്ക് ഒരു കാരണവശാലും ഇളവനുവദിക്കാൻ പാടില്ല. പിഴയീടാക്കിക്കൊണ്ട് ഇവ അനുവദിക്കുന്നത് നിയമവിരുദ്ധമായ നിർമ്മാണങ്ങളെ പ്രോത്സാഹിപ്പിക്കും. യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് ഇത്തരം നടപടികളെ എതിർത്തിരുന്നയാളായിരുന്നു താനെന്നും വി.എസ് ചൂണ്ടിക്കാട്ടി.
മൂന്നാറിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് റിസോർട്ട് നിർമ്മാണം, കൊച്ചി മരടിലെ ഡി.എൽ.എഫ് ഫ്ലാറ്റ്, കാപ്പിക്കോ റിസോർട്ട് എന്നിവയ്ക്ക് അംഗീകാരം നൽകരുത്. വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.