ന്യൂഡൽഹി : ഭാരതത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 അവസാന ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഈ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യമോ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള അഗ്നി – 5 ന്റെ പരീക്ഷണം നടക്കുമെന്നാണ് റിപ്പോർട്ട്.
2015 ജനുവരിയിൽ നടന്ന പരീക്ഷണം വിജയകരമായിരുന്നു . എങ്കിലും ചില ചെറിയ ന്യൂനതകൾ പരിഹരിച്ച് പൂർണ സജ്ജമായി പരീക്ഷിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത് .സൈന്യത്തിന് കൈമാറുന്നതിനു മുൻപുള്ള അവസാന ഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത് .അഗ്നി 1,2,3 മിസൈലുകൾ പാകിസ്ഥാനെ ഉദ്ദേശിച്ചുള്ളതാണെങ്കിൽ അഗ്നി 4,5 മിസൈലുകൾ ചൈനയെ ലക്ഷ്യം വയ്‌ക്കാൻ കഴിയുന്നതാണ്
5000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി – 5 പരീക്ഷിക്കുന്നതോടെ സൂപ്പർ മിസൈൽ രാഷ്‌ട്രങ്ങളുടെ പട്ടികയിലേക്ക് ഭാരതവും എത്തും. നിലവിൽ ചൈന , യുഎസ് , റഷ്യ , ഫ്രാൻസ് , ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കാണ് ഈ ശേഷിയുള്ളത്.
.ഇന്ത്യയുടെ എൻ എസ് ജി പ്രവേശനത്തെ ചൈന എതിർക്കുമ്പോൾ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ അംഗമാകാൻ സാധിച്ചതും ജപ്പാനുമായി ആണവകരാറിൽ ഒപ്പിടാൻ സാധിച്ചതും ഇന്ത്യയ്‌ക്ക് നേട്ടമാണ്.
2017 ൽ ഇന്ത്യ പരീക്ഷിക്കാൻ തയ്യാറെടുക്കുന്ന അഗ്നി – 6 മിസൈലിന് 8000-10000 കിലോമീറ്റർ ദൂരം താണ്ടാൻ കഴിയും . ഏഷ്യ , ആഫ്രിക്ക , യൂറോപ്പ് , വടക്കെ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് എത്താൻ അഗ്നി – 6 നു കഴിയും ഇതോടെ നല്ലൊരു പങ്ക് ഭൂമിയും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണ പരിധിയിലെത്തും .