ലളിതവും സൗമ്യവുമായ സാന്നിദ്ധ്യമായിരുന്നു ജീവിതത്തിലും സിനിമയിലും ജഗന്നാഥ വർമ്മ. പരിചിതമായ പതിവ് വേഷങ്ങൾ തുടർച്ചയായി ലഭിച്ചിട്ടും പരാതികളില്ലാതെ അപരിമിതമായ അഭിനയ പാടവം തീർത്തു. വെള്ളിത്തിരയിൽ ആ പ്രതിഭ.
ജീവിതത്തിലും കലയിലും തികഞ്ഞ വൈവിദ്ധ്യം. കഥകളിയാകട്ടെ, സിനിമയാകട്ടെ ലഭിച്ച വേഷത്തിലേക്കുള്ള പകർന്നാട്ടം അനായാസമാക്കുന്ന അഭിനയ പാടവം. ജഗന്നാഥവർമ്മ ജയിച്ചു കയറിയത് ഇപ്രകാരം.
ജീവിതത്തിൽ തുടക്കം പൊലീസ് വേഷം കെട്ടി. വിരമിച്ചത് സൂപ്രണ്ട് ഓഫ് പൊലിസായി. ഭാവവൈവിദ്ധ്യത്തിന് അരങ്ങ് തീർത്ത് കഥകളിയിൽ പരകായപ്രവേശം. പിന്നീടാണ് വെള്ളിത്തിരയിൽ വർമ്മയുടെ ഇന്ദ്രജാല പ്രകടനം. ന്യായാധിപനും പൊലീസ് ഓഫീസറായും ലഭിച്ച വേഷങ്ങളിൽ സമാനതകൾ ഏറെയെങ്കിലും, പരിമിതികൾ കവച്ചുവെച്ച് അവ മികച്ചതായി അരങ്ങിൽ.
ന്യൂഡൽഹിയും ലേലവും പത്രവും ആറാം തമ്പുരാനും തുടങ്ങി അനേകം ചിത്രങ്ങൾ ഓർക്കാനുണ്ട്. സിനിമ വിട്ട് സീരിയൽ രംഗത്തും സജീവമായി. പിന്നിട്ട കാലത്തെ കുറിച്ച് പരാതികൾ പറഞ്ഞില്ല, പിറകെ വന്നവർക്കെല്ലാം വഴികാട്ടിയായി. ഒടുവിൽ, ഒച്ചയനക്കം കേൾപ്പിക്കാതെ ഒരു വിട പറയൽ. ആദരം, പ്രണാമം, അഭിനയ പ്രതിഭക്ക്.