ഭീവണ്ടി: 50 ലക്ഷം രൂപ വിലമതിക്കുന്ന ചരക്കുമായി പോയ ലോറി അപ്രത്യക്ഷമായതായി പരാതി. മുംബൈയിലെ ഭിവണ്ടിയിൽ നിന്നും രണ്ടു കമ്പനികളുടെ ചരക്കുമായി യാത്ര തുടങ്ങിയ ലോറിയാണ് ഒരാഴ്ചയ്ക്കു ശേഷം അപ്രത്യക്ഷമായതായി പരാതി നൽകിയിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ജാർഖണ്ഡ്, ജബൽപ്പൂർ എന്നിവിടങ്ങളിലേയ്ക്കുളള ചരക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഫെൻകോ ഫാർമ കമ്പനിയുടെ 26.13 ലക്ഷം രൂപ വിലമതിക്കുന്ന കൺസൈൻമെന്റും, എവറസ്റ്റ് മസാല കമ്പനിയുടെ 23.34 ലക്ഷം വിലമതിക്കുന്ന മറ്റൊരു കൺസൈൻമെന്റുമാണ് ലോറിയിലുണ്ടായിരുന്നത്.
ഡിസംബർ 8ന് ഭീവണ്ടിയിലെ ഗോഡൗണിൽ നിന്നും തിരിച്ച ലോറി ഒരാഴ്ച കഴിഞ്ഞിട്ടും നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിച്ചേരാതിരുന്നതിനേത്തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്. ലോറി ഡ്രൈവർ ആയ റിയാസത് റംസാൻ ഷാ എന്നയാളെക്കുറിച്ചും ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഭീവണ്ടി ഡിവിഷനിലെ നർപോളി പൊലീസ് ഇതു സംബന്ധിച്ച് 407ആം വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.