ബാലസോർ: ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ് അഗ്നി-5ന്റെ നാലാം പരീക്ഷണം ഇന്നു നടക്കും. ഇതിനായുളള അവസാനഘട്ട നടപടികൾ ഏതാണ്ട് പൂർത്തിയായതായി ഡി.ആർ.ഡി.ഒ വൃത്തങ്ങൾ അറിയിച്ചു.
ത്രിതല സോളിഡ് പ്രൊപ്പല്ലന്റ് മിസൈൽ ആയ അഗ്നി-5 ഒഡിഷ തീരത്തുളള വീലർ ഐലന്റിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ (ഐ.ടി.ആർ) നാലാം നമ്പർ ലോഞ്ച് കോംപ്ലക്സിൽ നിന്നാകും പരീക്ഷിക്കുക.
അഗ്നി-5ന്റെ നാലാം ഘട്ട പരീക്ഷണമാണിത്. ഇതിന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബർ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്. ഗതിനിർണ്ണയം, യുദ്ധമുന, എഞ്ചിൻ എന്നീ വിഭാഗങ്ങളിൽ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുളളത്.
വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
ഭാരതത്തിന്റെ ആയുധശേഖരത്തിൽ അഗ്നി മിസൈലുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. 700 കിലോമീറ്റർ ആക്രമണപരിധിയുളള അഗ്നി-1, രണ്ടായിരം കിലോമീറ്റർ റേഞ്ചുളള അഗ്നി-2, 2,500 മുതൽ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുളള അഗ്നി-3, അഗ്നി-4 എന്നിവയാണവ. ഏതാനും പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷം അഗ്നി-5ഉം ഭാരതസൈന്യത്തിന്റെ ഭാഗമാകും.