ദുബായ്: ലോക സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഒട്ടേറെ പുതുമകളുമായി 34 ദിവസം നീണ്ടു നില്ക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 75 രാജ്യങ്ങൾ പങ്കെടുക്കും. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദുബായ് നഗരം ഇനി ഒരു മാസം സന്ദര്‍ശകരെ സ്വീകരിക്കുക.
രണ്ടുകോടിയിലേറെ സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനാണ് ഇന്ന് തുടക്കമായത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏറ്റവും ആകർഷണമായ ഗ്ലോബൽ വില്ലേജ് നവംബർ ഒന്ന് മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു. വിവിധ രാജ്യങ്ങളുടെ തനത് സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്തുക്കളുടെ വിശാലമായ വിപണിയും ഈ ആഗോള ഗ്രാമത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.
75 രാജ്യങ്ങൾ ഇക്കുറി മേളയുടെ ഭാഗമാകുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളുടെ പവലിയനുകളും തയ്യാറായിട്ടുണ്ട്. ഈ വർഷം പുതുതായി അള്‍ജീരിയ, യുക്രൈന്, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, റുമാനിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളും ഉണ്ടാകും.
34 നാൾ നീണ്ടു നിൽക്കുന്ന മേളയില്‍, സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വന്‍ തുകയുടെ കാഷ്പ്രൈസുകളും സ്വര്‍ണ്ണ സമ്മാനങ്ങളും വിലക്കിഴിവുകളും എല്ലാം ഷോപ്പിംഗ് മേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 28 വരെ നീളുന്ന വ്യാപാരോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ, സാഹസിക വിനോദങ്ങൾ, കാര്‍ണിവല്‍, ഭക്ഷ്യമേളകള്‍, ഫാഷന്‍ഷോ തുടങ്ങി വര്‍ണ്ണ വൈവിധ്യങ്ങള്‍ കൊണ്ട് ദുബായ്നഗരം ഇനി ഒരു മാസക്കാലം സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കും.