ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കറൻസി പിൻവലിക്കൽ പദ്ധതിയോടു കൊമ്പു കോർക്കാൻ രാഹുൽ ഗാന്ധിയും മമതാബാനർജിയും കൈ കോർക്കുന്നു. ഇക്കുറി ഇരുവരും മറ്റു ചില രാഷ്ട്രീയകക്ഷികളും സംയുക്തമായാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
തന്റെ ആരോപണത്തിൽ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നാണ് രാഹുലിന്റെ ആരോപണം. കറൻസി പിൻവലിക്കലിന് കളളപ്പണമില്ലാതാക്കലോ, അഴിമതി തടയലോ ആയി യാതൊരു ബന്ധവുമില്ല. അതിന്റെ യഥാർഥ ഉദ്ദേശ്യമെന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്റെ പരാമർശങ്ങളിലും, ആരോപണങ്ങളിലും പ്രധാനമന്ത്രി അത്യന്തം അസ്വസ്ഥനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. സഹാറ ഡയറിയുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങൾ സത്യമാണെന്നും രാഹുൽ ആവർത്തിച്ചു.
കറൻസി പിൻവലിച്ച് 50 ദിവസമാകുന്നു. മോഡിജി എപ്പോൾ രാജി വയ്ക്കുമെന്ന് മമതാ ബാനർജി ചോദിച്ചു. കറൻസി പിൻമാറ്റം ഒരു തരത്തിലും അഴിമതിയെ ബാധിച്ചിട്ടില്ലെന്നും മമത അവകാശപ്പെട്ടു.