ന്യൂഡൽഹി : പോഗട്ട് സഹോദരിമാരുടേയും അച്ഛൻ മഹാവീർ പോഗട്ടിന്റെയും ജീവിതകഥ പറയുന്ന ദംഗൽ സിനിമയ്‌ക്കെതിരെ ഗീത പോഗട്ടിന്റെ കോച്ച് രംഗത്ത് . കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ഗീത പോഗട്ടിന്റെയും ബബിത പോഗട്ടിന്റെയും കോച്ച് പി ആർ സോധിയാണ് ദംഗലിനെതിരെ രംഗത്തെത്തിയത് . സിനിമയിലെ തന്റെ റോൾ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സോധി പറയുന്നു.
ഇരുവരുടേയും കോച്ചായി സിനിമയിൽ കാണിക്കുന്ന പി ആർ കദം ഒരു പരിധി വരെ സിനിമയിലെ വില്ലൻ വേഷമാണ് . അച്ഛൻ മഹാവീർ സിംഗ് പോഗട്ടിന്റെ ഗുസ്തി മുറകളെ തിരസ്കരിക്കുന്നയാളാണ് കദം . ഗീത കുമാരിയ്‌ക്ക് പുതിയ മുറകളാണ് അയാൾ പരിശീലനത്തിന്റെ ഭാഗമായി നൽകുന്നത് . എന്നാൽ ഇതോടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഗീത പരാജയമാകുന്നു.
ക്ളൈമാക്സ് സീനിലും കദമിന്റെ വില്ലത്തരങ്ങൾ പുറത്ത് വരുന്നുണ്ട് . അച്ഛൻ പോഗട്ടിനെ മകളുടെ ഗുസ്തികാണാൻ അനുവദിക്കാതെ പൂട്ടിയിടുന്നുണ്ട് കോച്ച് സിനിമയിൽ . ഇതെല്ലാം തനിക്ക് അഭിമാന ഹാനിയുണ്ടാക്കുന്നതാണെന്നാണ് പി ആർ സോധി പറയുന്നത്.
സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടതിനു ശേഷം ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷനെ സമീപിക്കുമെന്നും സോധി വ്യക്തമാക്കി. ആമിർഖാനുമായും ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തിലധികം പോഗട്ട് സഹോദരിമാർ തനിക്ക് കീഴിൽ പരിശീലനം നടത്തിയിട്ടുണ്ടെന്നും ഒരിക്കൽ പോലും അച്ഛൻ പോഗട്ട് ഇടപെട്ടിട്ടില്ലെന്നും സോധി പറയുന്നു.
ഹരിയാനയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഗുസ്തി മത്സരങ്ങളിൽ ചരിത്രം രചിക്കുന്ന അന്താരാഷ്‌ട്ര ഗുസ്തിക്കാരായി മാറിയ ഗീതയുടേയും ബബിതയുടേയും അച്ഛൻ മഹാവീറിന്റെയും കഥ പറയുന്ന ദംഗൽ ബോക്സോഫീസിൽ തകർത്തോടുകയാണ് . വളരെ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ ദംഗൽ 300 കോടി ക്ളബ്ബിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് .