മലപ്പുറം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുളള ശ്രമമാണ് മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
മുഖ്യമന്ത്രി അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭരണചക്രം തിരിക്കുന്ന ഒരു ഭരണത്തലവൻ ഒരിക്കലും അതു ചെയ്യാൻ പാടില്ല. മുഖ്യമന്ത്രി ഇപ്പൊഴും പാർട്ടി സെക്രട്ടറിയാണെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്മാരോട് പെരുമാറുന്നത്. അവർക്കും അന്തസ്സും അഭിമാനവുമുണ്ട്, അദ്ദേഹം പറഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഭരണം മുൻപോട്ടു കൊണ്ടു പോകാനാവില്ല. ഇപ്പോൾ ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരേയും മുഖ്യമന്ത്രി തിരിഞ്ഞിട്ടുണ്ട്. ഏതങ്കിലും വിധത്തിൽ അടിച്ചമർത്തി സ്വന്തം വരുതിയിലാക്കി അവരെക്കൊണ്ടു പണിയെടുപ്പിക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നതെങ്കിൽ അത് ഭരണത്തകർച്ചയിലേക്കായിരിക്കും എത്തിച്ചേരുക. അവരെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ ഭരണം മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കുമെന്നും കുമ്മനം ചോദിച്ചു.
തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കാത്തവരും, പാർട്ടി പറയുന്നതു കേൾക്കാത്തതുമായ ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ സമീപനം മാറ്റണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.