ന്യൂഡൽഹി: മോഡലായിരുന്ന ജസീക്ക ലാൽ കൊലപാതകത്തിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കോൺഗ്രസ് നേതാവ് വിനോദ് ശർമ്മയുടെ മകൻ മനു ശർമ്മയുടെ പരോൾ കാലാവധി എൽ.എൽ.ബി പഠനത്തിനും, വിവാഹ രജിസ്ട്രേഷനുമായി ഡൽഹി ഹൈക്കോടതി നീട്ടി നൽകി.
കഴിഞ്ഞ വർഷം ഡിസംബർ 27ന് എൽ.എൽ.ബി രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുന്നതിനായി രണ്ടാഴ്ചത്തെ പരോൾ ഡൽഹി സർക്കാർ അനുവദിച്ചിരുന്നു. 2016 ഡിസംബർ 31 മുതലാണ് പരോൾ അനുവദിച്ചിരുന്നത്. 2009 മുതൽ ഇതു വരെ ആറു പ്രാവശ്യം മനു ശർമ്മയ്ക്കു പരോൾ ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം സമ്പാദിക്കുന്നതിനായാണ് പരോൾ അനുവദിച്ചിരുന്നത്.
സൗത്ത് ഡൽഹിയിലെ ടമരിൻഡ് കോർട്ട് റസ്റ്റോറന്റിൽ വച്ച് മദ്യം വിളമ്പാൻ വിസമ്മതിച്ച ജസീക്കയെ മനു ശർമ്മ 1999 ഏപ്രിൽ 29ന് വെടി വച്ചു കൊലപ്പെടുത്തുകയായിരുന്നു.