ന്യൂഡൽഹി : സൈന്യത്തിന്റെ ആധുനിക വത്കരണവുമായി നരേന്ദ്രമോദി സർക്കാർ മുന്നോട്ട് . അത്യാധുനിക ആയുധങ്ങൾക്കൊപ്പം ജവാന്മാരുടെ സുരക്ഷയ്‌ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രതിരോധ നയത്തിന്റെ ഭാഗമായി ജവാന്മാർക്ക് പുതിയ ഹെൽമറ്റുകൾ ഉടൻ ലഭ്യമാക്കും . കാൺപൂർ ആസ്ഥാനമായ എം കെ യു ഇൻഡസ്ട്രീസുമായി ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്.
1.58 ലക്ഷം ഹെൽമറ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത് . ഇതിന് 180 കോടിയോളം രൂപ വിലവരും .ദശാബ്ദങ്ങളായി സൈന്യം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ,ഹെൽമറ്റുകൾ എന്നിവ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരാണ് എം കെ യു ഇൻഡസ്ട്രീസ്.
9 എം എം വെടിയുണ്ടകളെപ്പോലും പ്രതിരോധിക്കാൻ ശക്തിയുള്ള ഈ ഹെൽമറ്റുകൾ തലയുടെ എല്ലാ ഭാഗത്തും സംരക്ഷണം നൽകുന്നവയാണ് . അത്യാധുനിക വിനിമയ ഉപകരണങ്ങളും ഇത്തരം ഹെൽമറ്റുകളിൽ ഘടിപ്പിക്കാൻ കഴിയും.
പത്ത് വർഷമായി കോൾഡ് സ്റ്റോറേജിലായിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനുള്ള പദ്ധതിയും മോദി സർക്കാർ യാഥാർത്ഥ്യമാക്കിയിരുന്നു . അൻപതിനായിരം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ അടിയന്തിരമായി നിർമ്മിച്ചു നൽകാൻ ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽ ലിമിറ്റഡിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.