തിരുവനന്തപുരം : കൊലപാതക രാഷ്ട്രീയത്തെ സിപിഐ എപ്പോഴും എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറീ കാനം രാജേന്ദ്രൻ . ആശയത്തെ ഉന്മൂലനം കൊണ്ട് നേരിടുന്നത് തെറ്റാണ് . രാഷ്ട്രീയ പ്രവർത്തനത്തിന് കേരളത്തിൽ സ്വാതന്ത്ര്യവും സൗകര്യവുമുണ്ടാകണമെന്നും കാനം ജനം ടിവിയോട് വ്യക്തമാക്കി .
അണ്ടല്ലൂരിൽ സിപിഎമ്മിനെതിരെ മത്സരിച്ചതിന് ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നത് സർക്കാരിന് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ അപമാനമാണെന്ന് കാനം ഇന്നലെ പറഞ്ഞിരുന്നു . ഉന്മൂലന രാഷ്ട്രീയം കൊണ്ട് നേട്ടമൊന്നുമില്ല . ഒരാൾ മരിച്ചാൽ ആ സ്ഥാനത്ത് മറ്റൊരാൾ വരും എന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ല . അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിലെ തിരുത്തൽ ശക്തിയായി സിപിഐ തുടരുമെന്നും കാനം വ്യക്തമാക്കി . പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങളുണ്ടായാൽ എതിരഭിപ്രായം പറയും . അങ്ങനെ വരുമ്പോൾ തർക്കമുണ്ടായേക്കുമെന്നും കാനം പറഞ്ഞു .
സ്വാശ്രയ കൊളേജ് വിഷയത്തിൽ കതിരിൽ കൊണ്ട് വളം വയ്ക്കുന്ന സമീപനമാണെന്നും ഇതിൽ പ്രധാന കുറ്റവാളി യുഡിഎഫ് സർക്കാരും എകെ ആന്ർറെണിയുമാണന്നും കാനം പ്രതികരിച്ചു. ബഹുജന പ്രക്ഷോഭങ്ങളിൽ സർക്കാരിനെതിരെ സിപിഐയുടെ യുവജന സംഘടനകൾ സമരം ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.